
കൊട്ടിയം: ക്ഷയരോഗ നിവാരണ രംഗത്ത് ഏകോപിത പ്രവർത്തനങ്ങളിലൂടെ കേരളം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ. ജില്ലയിലെ ‘ക്ഷയരോഗമുക്ത പഞ്ചായത്ത്’ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ വൈറസുകൾ, പകർച്ചവ്യാധികൾ, രാസലഹരിയുൾപ്പടെയുള്ള സാമൂഹിക വെല്ലുവിളികളും ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ഷയരോഗ നിവാരണത്തിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് മന്ത്രി പുരസ്കാരം നൽകി. 35പഞ്ചായത്തുകളാണ് അവാർഡിന് അർഹരായത്. ചിതറ, നിലമേൽ, നീണ്ടകര, കുണ്ടറ, പേരയം, പൂതക്കുളം, മയ്യനാട്, ക്ലാപ്പന, ശൂരനാട് പഞ്ചായത്തുകൾ ഗോൾഡൻ മെമന്റോ നേടി. പത്ത് പഞ്ചായത്തുകൾ വെള്ളി മെമന്റോയും 16 പഞ്ചായത്തുകൾ വെങ്കല മെമന്റോയും നേടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അഗസ്റ്റസ് മോറിസ്, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സദക്കത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അജയകുമാർ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി, ഡോ.ലിൻഡ ജോസഫ്, ഡോ.രേഖ, ബിജു നെൽസൺ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ.ദിവ്യ ശശി എന്നിവർ സംസാരിച്ചു.
912 രോഗികൾ ചികിത്സയിൽ
നിലവിൽ ജില്ലയിൽ 912ക്ഷയരോഗ കേസുകളുണ്ട്. രോഗസാദ്ധ്യത കൂടുതലുള്ളവരിൽ കഫം പരിശോധനയും ഹാൻഡ്‌ഹെൽഡ് എക്സ്‌റേ ക്യാമ്പുകളും നടത്തി രോഗികളെ കണ്ടെത്തുന്ന പ്രവർത്തനം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |