കൊല്ലം: സെപ്തംബർ മൂന്നാം വാരത്തിലേക്ക് കടന്നിട്ടും ജില്ലയിൽ 1124 ഓണക്കിറ്റുകൾ വാങ്ങാൻ ഗുണഭോക്താക്കൾ എത്തിയില്ല. അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡ് ഉടമകൾക്കായി അനുവദിച്ച 47229 കിറ്റുകളിൽ 46105 എണ്ണം മാത്രമാണ് ഗുണഭോക്താക്കൾ കൈപ്പറ്റിയത്.
കരുനാഗപ്പള്ളിയിൽ വിതരണം പൂർത്തിയായി. കുന്നത്തൂർ താലൂക്കിൽ മാത്രം 451 കിറ്റുകളാണ് അവശേഷിക്കുന്നത്. കിറ്റുകൾ ഈ മാസം 30വരെ ഗുണഭോക്താക്കൾക്ക് കൈപ്പറ്റാം. ഇതിനുശേഷവും വാങ്ങാത്തവ സപ്ലൈകോയ്ക്ക് തിരിച്ചുനൽകും. ക്ഷേമ സ്ഥാപനങ്ങൾക്ക് അനുവദിച്ച 966 കിറ്റുകളും വിതരണം ചെയ്തു. ആദിവാസി കോളനികളിലെ നേരിട്ടുള്ള കിറ്റ് വിതരണവും പൂർത്തിയായി.
ശേഷിക്കുന്ന ഗുണഭോക്താക്കളുടെ ഫോണിൽ ബന്ധപ്പെട്ട് കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി അധികൃതർ പറഞ്ഞു. ആഗസ്റ്റ് രണ്ടാം വാരമാണ് ജില്ലയിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. കഴിഞ്ഞ തവണ തുണിസഞ്ചി ഉൾപ്പടെ 710 രൂപയുടെ 15 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റായിരുന്നു വിതരണം ചെയ്തത്. 854 രൂപയുടെ 16 ഇനങ്ങളാണ് കിറ്റിലുള്ളത്.
അരി അത്ര സ്പെഷ്യലായില്ല!
നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിന് പുറമേ റേഷൻ കട വഴി വിതരണം ചെയ്ത ഓണം സ്പെഷ്യൽ അരി ജില്ലയിൽ അത്ര സ്പെഷ്യലായില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവ് മാത്രമാണ് വിറ്റുപോയത്. നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിലും പിങ്ക് കാർഡിന് മൂന്ന് കിലോയ്ക്ക് 10.90 രൂപ നിരക്കിലുമാണ് വിതരണം ചെയ്ത്. സമ്പുഷ്ടീകരിക്കാത്ത അരിയായതിനാൽ വേവ് കുറവായിരുന്നു. പെട്ടെന്ന് വെന്ത് കുഴഞ്ഞുപോകുന്നതിനാലാണ് ജില്ലയിൽ പ്രതീക്ഷിച്ച ഗുണഭോക്താക്കളെ ലഭിക്കാതിരുന്നത്.
വിതരണം ചെയ്യാനുള്ള കിറ്റ്
(താലൂക്ക് അടിസ്ഥാനത്തിൽ)
കൊല്ലം-275
കൊട്ടാരക്കര-262
കുന്നത്തൂർ-451
പത്തനാപുരം-1
പുനലൂർ-135
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |