
കൊല്ലം: അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തതയിൽ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്നവർ വലയുന്നു. ദിവസവും 300 മുതൽ 400 വരെ രോഗികളെത്തുന്ന ഇവിടെ ഒ.പി ചീട്ടിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. സി.എച്ച്.സികളിൽ ഇ-ഹെൽത്ത് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ നടപടി വൈകുന്നതാണ് കാത്തിരിപ്പ് നീളാൻ കാരണം. തിരക്കേറിയ സമയങ്ങളിൽ ആശാ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇപ്പോഴും ചീട്ട് എഴുതി നൽകുന്നത്.
ദേശീയ മാനദണ്ഡമായ ഐ.പി.എച്ച്.എസ് പ്രകാരം സി.എച്ച്.സികളിൽ കുറഞ്ഞത് 30 കിടക്കകൾ വേണം. എന്നാൽ തൃക്കടവൂർ സി.എച്ച്.സിയിൽ 16 കിടക്കകളേയുള്ളൂ. ആറ് ഡോക്ടർ തസ്തികകളുണ്ടെങ്കിലും നിലവിൽ രണ്ട് സീനിയർ ഡോക്ടർമാരും മൂന്ന് ജൂനിയർ ഡോക്ടർമാരുമാണുള്ളത്. ശബരിമല, ക്ഷേത്രോത്സവങ്ങൾ തുടങ്ങിയവയ്ക്കായി ഇവിടെനിന്ന് ഡോക്ടർമാരെ പലപ്പോഴും മറ്റ് ഡ്യൂട്ടികൾക്കും നിയോഗിക്കുന്നുണ്ട്. ഇതോടെ അഞ്ചാലുംമൂട്, കുരീപ്പുഴ, തൃക്കടവൂർ മേഖലകളിൽ നിന്ന് ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് ദുരിതം ഇരട്ടിയാകുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ രാത്രിയിൽ സ്ഥിരം ഡോക്ടറില്ല. ആവശ്യമായ ഘട്ടങ്ങളിൽ ഡോക്ടറെ വിളിച്ചുവരുത്തുകയാണ് പതിവ്. സ്റ്റാഫ് നഴ്സ്, സുരക്ഷാ ജീവനക്കാരൻ ഉൾപ്പടെ മൂന്നുപേരാണ് രാത്രിയിൽ സ്ഥിരം ഡ്യൂട്ടിയിലുള്ളത്. ഗുരുതര കേസുകൾ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
ഇ-ഹെൽത്ത് നടപ്പാക്കിയില്ല
തൃക്കടവൂർ സി.എച്ച്.സിയിൽ ഓൺലൈൻ വഴി ഒ.പി ചീട്ടെടുക്കാനുള്ള ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കിയാൽ നിലവിലെ മണിക്കൂറുകൾ നീളുന്ന ക്യൂവിന് പരിഹാരമാകും. ആശുപത്രിയിലെത്തി ക്യൂ നിൽക്കാതെ ഒ.പി ചീട്ടെടുക്കാനും വീണ്ടും ചികിത്സ തേടുന്നവർക്ക് ആശുപത്രിയിലെത്താതെ അഡ്വാൻസ് ടോക്കൺ എടുക്കാനുമുള്ള സൗകര്യവും ഇ-ഹെൽത്ത് പോർട്ടലിലുണ്ട്. ഇതിലൂടെ ചികിത്സാ വിവരങ്ങളും ശേഖരിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |