
പാലാ : യു.ഡി.എഫ് മുൻ ധാരണപ്രകാരം പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുലിന്റെ കാലാവധി 26 ന് അവസാനിക്കാനിരിക്കെ തത്കാലം രാജിവയ്ക്കേണ്ട നിലപാടിലേക്ക് കോൺഗ്രസ്. അടുത്തിടെ സ്വതന്ത്രക്കൂട്ടായ്മയുമായുള്ള ഭിന്നതയാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. തങ്ങൾ പറയുന്ന സമയത്ത് രാജിവച്ചാൽ മതിയെന്ന നിർദ്ദേശം മായാ രാഹുലിന് കൊടുത്തിട്ടുണ്ടെന്ന് കോൺഗ്രസ് ജില്ലാ നേതാവ് ''കേരള കൗമുദി'' യോട് പറഞ്ഞു. മുൻധാരണ പ്രകാരം സ്വതന്ത്ര മുന്നണി കൂട്ടായ്മയിലെ അഡ്വ. ബിനു പുളിക്കക്കണ്ടമോ, ബിജു പുളിക്കക്കണ്ടമോ ആണ് വൈസ് ചെയർമാൻ ആകേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്രമുന്നണി കൂട്ടായ്മ കൗൺസിലർമാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾക്ക് പരിഹാരമായി കോൺഗ്രസിലെ ഒരംഗത്തെ മായ മാറുന്ന ഒഴിവിൽ വൈസ് ചെയർമാനാക്കാനാണ് ധാരണ.
ഇതനുസരിച്ച് സെബാസ്റ്റ്യൻ പനയ്ക്കൽ, ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ് എന്നിവരിലാരെങ്കിലും വൈസ് ചെയർമാനാകാനാണ് സാദ്ധ്യത. വനിതാ കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു, രജിത പ്രകാശ്, റിയ ചീരാംകുഴി എന്നിവരും പരിഗണനയിലുണ്ട്. എന്നാൽ സ്വതന്ത്രമുന്നണി കൂട്ടായ്മയുടെയും, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെയും കൗൺസിലർമാരുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷം മാത്രമേ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ.
സെബാസ്റ്റ്യൻ പനയ്ക്കൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് വരുന്നതാണ് സ്വതന്ത്ര മുന്നണിയും ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും താത്പര്യപ്പെടുന്നത്. എന്നാൽ ഇതിനോട് കോൺഗ്രസ് കൗൺസിലർമാരിൽ അഭിപ്രായ വ്യത്യാസമുണ്ട്.
പാർട്ടി പിടിമുറുക്കുന്നു
നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരിൽ പാർട്ടി ജില്ലാ നേതൃത്വം പിടിമുറുക്കുകയാണ്. കോൺഗ്രസിന് തലവേദനയായ പല നീക്കങ്ങളും കോൺഗ്രസ് കൗൺസിലർമാരിൽ നിന്നുണ്ടായ സാഹചര്യത്തിലാണിത്. നഗരസഭയിലെ പാർട്ടി പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുത്തതിലുൾപ്പെടെ നേതാക്കളെ അവഗണിച്ചതിലും തന്നിഷ്ടപ്രകാരം തീരുമാനം എടുത്തതിലും പാർട്ടി നേതൃത്വത്തിന് അമർഷമുണ്ട്. പാർട്ടി നേതൃത്വമാണ് ചിഹ്നം കൊടുത്ത് മത്സരിപ്പിച്ചതെങ്കിൽ ബാക്കി കാര്യങ്ങൾ നോക്കാനും പാർട്ടിക്കറിയാമെന്ന് ജില്ലാ നേതാവ് പറഞ്ഞു. കോൺഗ്രസ് കൗൺസിലർമാരുടെ വികാരങ്ങൾ മാനിക്കുന്നു. പലതിലും പ്രശ്നപരിഹാരമായി. എന്നാൽ പാർട്ടിയെ വെല്ലുവിളിച്ച് പോകാനാണ് ഭാവമെങ്കിൽ അത് നടക്കില്ലെന്നും നേതാവ് തുറന്നടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |