
ചങ്ങനാശേരി: വീടിന് പുറത്തേക്ക് ഇറങ്ങിയാൽ ഏത് നിമിഷവും തെരുവുനായ കുരച്ച് ചാടിയെത്താം. കൂട്ടത്തോടെ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയായ വാലടിയിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലടക്കം കൂട്ടമായി തമ്പടിക്കുന്ന നായ്ക്കളെ ഭയന്നാണ് പലരുടെയും സഞ്ചാരം. കഴിഞ്ഞദിവസം കാവിൽ ക്ഷേത്രത്തിന് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ നായ്ക്കൂട്ടം പിന്തുടർന്ന് കുരച്ചും ആക്രമിക്കാൻ ശ്രമിച്ചതും പരിഭ്രാന്തിയിലാക്കിയിരുന്നു. നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കുഴിയിലേക്ക് വീണ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് രാത്രികാല യാത്രകൾ പോലും ഭയത്തോടെയാണെന്ന് നാട്ടുകാർ പറയുന്നു.
നടപടിയില്ലത്തത് എണ്ണവും കൂട്ടി
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രിയുടെ മറവിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ വാലടിയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതും പതിവായതായി നാട്ടുകാർ ആരോപിക്കുന്നു.
അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ലാത്തതിനാൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്നും പരാതിയുണ്ട്,
കൂട്ടമായെത്തുന്ന നായ്ക്കൾ വീടുകളുടെ മുറ്റത്തും വരാന്തകളിലും വയ്ക്കുന്ന ചെരിപ്പുകളും മറ്റ് സാധനങ്ങളും നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നതും പതിവായി.
ഇവിടെ നായശല്യം രൂക്ഷം
വാലടി, ഒന്നാം കലുങ്ക്, കുരുക്ഷേത്ര ജംഗ്ഷൻ, കാവിൽ ക്ഷേത്രത്തിന് സമീപം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുന്നത്.
നായ്ക്കളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് അധികൃതർ ഷെൽട്ടർ സംവിധാനം ഒരുക്കുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം.എം.കെ പ്രദീപ്
വാലടി സ്വദേശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |