
പാലാ: നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുലിന് സാധ്യതയേറി. പ്രതിപക്ഷമായ ഇടതുമുന്നണിയുടെയും കോൺഗ്രസിൽ നിന്നും പുറത്തായ നാല് കൺസിലർമാരുടെയും പിന്തുണ മായാ രാഹുലിനാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 20 ദിവസത്തിനുള്ളിൽ നടക്കും. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കും. അതേസമയം ഒരു ടേമിൽ ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിൽ നിന്നും പുറത്തായ ലിസിക്കുട്ടി മാത്യുവിന് നൽകണമെന്ന നിർദ്ദേശം ചിലർ ഉയർത്തുന്നുണ്ട്. ഇതും പരിഗണിച്ചേക്കും.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ അടുത്തദിവസം നടക്കും. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച 17 പേരും ഒരു കൂട്ടായ്മയായി മുന്നോട്ട് പോകാനാണ് നീക്കം. സുസ്ഥിരമായൊരു ഭരണത്തിനായി പിന്തുണ നൽകുമെങ്കിലും നേരിട്ട് ഭരണരംഗത്തേക്ക് കടക്കാനില്ലെന്ന നയം പ്രതിപക്ഷ നേതാവ് ബിജു പാലുപടവിൽ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
നടപടി ശിരസാവഹിക്കുന്നു
അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്റെ പേരിൽ തനിക്കും മൂന്ന് കൗൺസിലർമാർക്കുമെതിരെ കോൺഗ്രസ് പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി ശിരസാവഹിക്കുമെന്ന് നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായിരുന്ന ടോണി തൈപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തിൽ തന്നെ ഇനിയും ഉറച്ചുനിൽക്കും. തന്നെയും ഒപ്പമുള്ള കോൺഗ്രസ് കൗൺസിലർമാരെയും ശാസിക്കാള്ള അധികാരം കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും ടോണി തൈപ്പറമ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |