
കോട്ടയം : പാചകവാതക വിലവർദ്ധനയും, ക്ഷാമവും നേരിട്ടവേളയിൽ വിറകടുപ്പിലേക്ക് മാറിയ ഹോട്ടലുകളടക്കം തിരികെ മടങ്ങാത്തതിനാൽ പാഴ്‌ത്തടിയ്ക്ക് ഡിമാൻഡേറി. ഇതോടെ വില കുത്തനെ ഉയർന്നത് കർഷകർക്കും, തടിമില്ലുകാർക്കും ആശ്വാസമായി. ഒരു ടൺ പാഴ്‌ത്തടിക്ക് 9,000 രൂപവരെയും, വളർച്ചയെത്തിയ വാളംപുളി, മരുത്, പെരുമരം, മുള്ള് വേങ്ങ തുടങ്ങിയവയ് ക്ക് ടണ്ണിന് 10,000 രൂപവരെയും ലഭിക്കുന്നുണ്ട്. മദ്ധ്യകേരളത്തിൽ പ്രതിദിനം 500 ടണ്ണിലധികം വിറക് വ്യാപാരം നടക്കുന്നതായാണ് കണക്കുകൾ. ഏകദേശം 70 ശതമാനം ഹോട്ടലുകളിലും ഭക്ഷണം ഇപ്പോഴും വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. പാചകവാതകത്തേക്കാൾ ചെലവ് കുറവാണെന്നാണ് ഇവർ പറയുന്നത്. ഒരു കിലോ കീറിയ വിറകിന് നിലവിൽ 10 - 12 രൂപവരെയാണ്. അന്യസംസ്ഥാനങ്ങളിലേക്ക് വ്യവസായ ആവശ്യങ്ങൾക്കായി വിറക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഉത്തരേന്ത്യയിൽ തടികൊണ്ടുള്ള പാക്കിംഗ് ബോക്‌സുകളുടെ നിർമ്മാണം വർദ്ധിച്ചതും പാഴ്‌ത്തടിയുടെ ആവശ്യകതയും വിലയും ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.
മരങ്ങൾ വിറ്റ് പണം സമ്പാദിക്കാം
വിപണി അനുകൂലമായതോടെ കർഷകർക്ക് പഴക്കംചെന്ന മരങ്ങൾ വിറ്റ് അധിക വരുമാനം നേടാനുള്ള അവസരവും കൈവന്നിരിക്കുകയാണ്. അതേസമയം, ജില്ലയിൽ തടിമില്ലുകളുടെ എണ്ണം കുറഞ്ഞതും പ്രാദേശികമായ തടികച്ചവടങ്ങൾ ഇല്ലാതായതും പെരുമ്പാവൂർക്ക് കച്ചവടം മാറിയതും പ്രതിസന്ധിയ്ക്ക് ഇടയാക്കുന്നുണ്ട്.
''മുമ്പ് കാര്യമായ വില ലഭിക്കാതിരുന്ന പാഴ്‌ത്തടികൾക്ക് ഇപ്പോൾ മികച്ച വിപണിയാണ് ലഭിക്കുന്നത്.
സലി, തടിവ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |