
കോട്ടയം : ജില്ലയിൽ അതിശക്തമായ മഴപെയ്യുമ്പോഴും ഇത്ര വേഗം വെള്ളക്കെട്ടുണ്ടാകാൻ കാരണം മഴക്കാല പൂർവ ശുചീകരണം പാളിയതാണെന്ന് വിമർശനം. നഗര - ഗ്രാമ വ്യത്യാസമില്ലാതെ ചെറുതോടുകൾ പോലും ഒറ്റപ്പെയ്ത്തിന് നിറയുകയാണ്. ഒഴുകിപ്പോകാൻ കഴിയാതെ കരകവിഞ്ഞ് വെള്ളം വഴികളിലേയ്ക്കും വീടുകളിലേയ്ക്കും കയറി.
മഴക്കാലത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങൾ തോടുകൾ, കാനകൾ, നീർച്ചാലുകൾ എന്നിവ ശുചീകരിച്ച് തടസ്സങ്ങൾ നീക്കിയിരുന്നെങ്കിലും വെള്ളപ്പൊക്ക കെടുതി ഇത്രയും രൂക്ഷമാകില്ലായിരുന്നു. തോടുകളുടെ ആഴം വർദ്ധിപ്പിക്കുന്നതിനോ വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിക്കുന്നതിനോ ശ്രമുണ്ടായില്ല. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ചെറുതോടുകളെല്ലാം മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ചിട്ട് വർഷങ്ങായി. നഗരത്തിലെ പ്രധാന തോടുകളും സമാനാവസ്ഥയിലായതോടെ പ്രധാന വഴികളിൽ വരെ വെള്ളക്കെട്ടാണ്. ഇതുമൂലം മഴവെള്ളം അതിവേഗം ഒഴുകിപ്പോകാൻ കഴിയാതെ തോടുകൾ വളരെ പെട്ടെന്ന് നിറയുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
നാട്ടിലും നഗരങ്ങളിലും വെള്ളക്കെട്ട്
ഗതാഗത തടസം, കൃഷിനാശം, കുടിവെള്ള മലിനീകരണ സാദ്ധ്യത തുടങ്ങിയ പ്രശ്നങ്ങളാണ് ഇനി ഉയരുന്നത്. നഗരത്തിൽ കുര്യൻ ഉതുപ്പു റോഡിൽ മുട്ടിന് മുകളിലാണ് വെള്ളം. സമീപത്തെ തോടുകൾ വൃത്തിയാക്കത്തതാണ് കാരണം. വെള്ളപ്പൊക്കം മുന്നിൽക്കണ്ട് മണ്ണിട്ട് ഉയർത്തിയ റോഡുകളും വീടുകളും വരെ ഇക്കുറി വെള്ളത്തിലായി. വീടുകൾക്കുള്ളിലും കിണറുകളും വെള്ളത്താൽ മൂടി. ഇല്ലിക്കൽ, തിരുവാതുക്കൽ പ്രദേശങ്ങളിലും സമാന അവസ്ഥയാണ്.
പകർച്ചവ്യാധി പെരുകും
സാധാരണ മഴക്കാലത്തിന് മുമ്പ് സ്ലാബ് ഉയർത്തിയും മറ്റു മാലിന്യങ്ങൾ നീക്കിയുമുള്ള ശുചീകരണ ജോലികൾ നടത്താറുണ്ട്. ഇത്തവണ പേരിലൊതുങ്ങി. തോരാമഴയിൽ വെള്ളംകയറിയ സ്ഥലങ്ങളിൽ പകർച്ചവ്യാധി സാദ്ധ്യതയും നിലനിൽക്കുകയാണ്. മലിലജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരിൽ എലിപ്പനിയടക്കം പടർന്നുപിടിക്കാൻ സാദ്ധ്യതയേറെയാണ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കം ഭീഷണി ഉയർത്തുന്നു.
അടിമുടി പാളിച്ച
മുൻവർഷങ്ങളിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു
കുടുംബശ്രീ, ഹരിതകർമ്മസേന, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു
ർഇത്തവണ അത്തരം ഏകോപിത ഇടപെടലുകൾ വിവിധയിടങ്ങളിൽ കാര്യമായി നടന്നില്ലെന്നാണ് ആക്ഷേപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |