
പാലാ : പ്രളയത്തെ തുടർന്ന് മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമായ പാലായിൽ അധികൃതർ തമ്മിലുള്ള ഏകോപനമില്ലായ്മ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. റവന്യുവകുപ്പ് അറിയാതെയുള്ള ക്യാമ്പുകൾ വരെയുണ്ടായിരുന്നു. ഇത്തരം ക്യാമ്പുകളിൽ ഭക്ഷണം പോലും സമയത്ത് കിട്ടിയില്ല.
പാലാ അൽഫോൻസാ കോളേജിൽ ഫയർഫോഴ്‌സ് സംഘമാണ് 30 പേരെ എത്തിച്ചത്. ഇവർക്ക് യഥാസമയം ഭക്ഷണം ലഭിക്കാത്തതിനാൽ മാണി സി.കാപ്പൻ എം.എൽ.എയെ ബന്ധപ്പെട്ടു. എം.എൽ.എ നഗരസഭ ആക്ടിംഗ് ചെയർപേഴ്‌സൺ മായാ രാഹുലിനെ വിവരം അറിയിച്ചു. എന്നാൽ വെള്ളത്തിൽ മുങ്ങിയ ഈ ഭാഗത്തേക്ക് എത്തിച്ചേരുക വെല്ലുവിളിയായിരുന്നു. ഫയർഫോഴ്‌സിന്റെ റെസ്‌ക്യൂ ബോട്ടിനേ ഇവിടേക്ക് എത്താനാകൂ. ഭക്ഷണമെത്തിക്കാമെന്ന് മീനച്ചിൽ തഹസിൽദാർ ഉറപ്പ് നൽകിയിരുന്നുവെന്നാണ് ക്യാമ്പിൽ കഴിഞ്ഞവർ പറഞ്ഞത്. എന്നാൽ റെസ്‌ക്യൂ ബോട്ട് എത്താൻ വൈകിയത് മൂലം പ്രഭാതഭക്ഷണം രണ്ടര മണിക്കൂർ വൈകി. പാലാ നഗരസഭയിലെ രണ്ട് വാർഡുകളിൽ തുടങ്ങിയ ക്യാമ്പിനെ കുറിച്ച് പിന്നീടാണ് റവന്യു അധികാരികൾ കേട്ടറിഞ്ഞത്. മഴക്കാലത്തിന് മുന്നേ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്ന് മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ പാളിച്ചകൾ സംഭവിക്കില്ലായിരുന്നുവെന്നാണ് പൊതുഅഭിപ്രായം ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |