
കോട്ടയം: നെഹൃട്രോഫി വള്ളംകളിയുടെ മത്സരചിത്രം തെളിഞ്ഞതോടെ 22ന് തീപാറും പോരാട്ടങ്ങൾക്ക് പുന്നമടകായൽ വേദിയാകും.
കോട്ടയം ജില്ലയിൽ നിന്നുള്ള മൂന്ന് ചുണ്ടനുകൾ മികച്ച തയാറെടുപ്പുകളോടെയാണ് തുഴയെറിയുന്നത്. പുന്നമടയിൽ ഇതിഹാസം തീർത്ത കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നിരണം പുണ്യാളൻ ചുണ്ടനും കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ആർപ്പൂക്കര ചുണ്ടനും അഞ്ചാം ഹീറ്റ്സിൽ നേർക്കുനേർ എത്തുന്നു എന്നത് കോട്ടയത്തെ ജലോത്സവപ്രേമികളിൽ ആവേശം ഇരട്ടിയാക്കുകയാണ്. ഇവർക്കും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനും കൂടി അഞ്ചാം ഹീറ്റ്സിൽ മാറ്റുരയ്ക്കുമ്പോൾ മത്സരഫലം പ്രവചനാതീതമാകും. പുതുപുത്തൻ ചുണ്ടനുകളായ ആർപ്പൂക്കരയുടെയും നിരണം പുണ്യാളന്റെയും ആദ്യ മത്സരമാണിത്. പത്ത് വർഷത്തിന് ശേഷം മത്സരരംഗത്തേക്ക് എത്തുന്ന നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ നാലാം ഹീറ്റ്സിലാണ് മത്സരിക്കുന്നത്. ഈ സീസണിലെ ശക്തമായ ടീം എന്ന് വിശേഷണമുള്ള അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടനാണ് ഹീറ്റ്സിൽ നാട്ടകത്തിന്റെ പ്രധാന എതിരാളികൾ.
ആവേശം കൊട്ടിക്കയറും
കുമരകം ടീമുകൾ പരിശീലനം നടത്തുന്ന മുത്തേരിമടയിൽ 16ന് ആവേശം കൊട്ടിക്കയറും. ആയിരക്കണക്കിന് വരുന്ന ജലോത്സവപ്രേമികളുടെ ആർപ്പുവിളികൾ ഏറ്റുവാങ്ങിയാകും അന്ന് കുമരകം ടീമുകൾ പരിശീലനത്തുഴച്ചിൽ നടത്തുക. നാട്ടകം ബോട്ട് ക്ലബ് 14ന് പുന്നമടയിൽ ട്രാക്ക് എൻട്രി നടത്തും. അതേസമയം ചങ്ങനാശേരി ബോട്ട് ക്ലബും കുമരകം ബോട്ട് ക്ലബും ഈ വർഷം മത്സരത്തിനില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |