
കാഞ്ഞിരപ്പള്ളി : കടം വീട്ടുന്നതിനായി അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടുപവൻ തൂക്കമുള്ള താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനും, മാല പണയംവയ്ക്കുന്നതിന് സഹായിച്ച കൂട്ടാളിയും പിടിയിൽ. തീക്കോയി മരാമറ്റത്തിൽ ടോജൻ (26), അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (കുട്ടാപ്പി, 41) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കാളകെട്ടിയിൽ താമസിക്കുന്ന അമ്മയുടെ വീട്ടിലെത്തിയ ടോജൻ കഴുത്തിൽ കിടന്നിരുന്ന സ്വർണ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. മുഹമ്മദ് ഷംഷാദ് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലെ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയംവച്ചത്. പണത്തിന്റെ ഒരു വിഹിതം പുതിയ മൊബൈൽ ഫോൺ വാങ്ങാനും ചെലവഴിച്ചു.
ടോജൻ നേരത്തെയും വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടുപോയി വില്പന നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയും, നേരത്തെ ജയിൽശിക്ഷ അനുഭവിച്ചയാളുമാണ്. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി.ജോസഫിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ സി.കെ മനോജ്, സബ് ഇൻസ്‌പെക്ടർമാരായ വർഷാ മധു, രംഗനാഥൻ, മനോജ്, എ.എസ്.ഐമാരായ അജീവുദ്ദീൻ, സീന, ഓമന, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ ടി.കെ ബിനു, ഹോം ഗാർഡ് ബൈജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |