
പാലാ: അവിശ്വാസപ്രമേയത്തിലൂടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട പാലാ നഗരസഭയിൽ നാളെ പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കും. ഇതിനിടെ നഗരസഭാദ്ധ്യക്ഷയായിരുന്ന ദിയ ബിനുവിനെ പുറത്താക്കാൻ ഒരുമിച്ചു നിന്ന കോൺഗ്രസിന്റെ നാലു വിമത കൗൺസിലർമാരിൽ ഒരാളായ ലിസിക്കുട്ടി മാത്യു തിരിച്ച് കോൺഗ്രസിലേക്കു ചാടാനുള്ള കളി തുടങ്ങി. ഇനിയും കൗൺസിലർമാർ അങ്ങോട്ടുമിങ്ങോട്ടും 'ചാടി കളിക്കുമോ' എന്നാണ് ചുറ്റുവട്ടത്തുള്ളവർക്ക് സംശയം. 26 അംഗ കൗൺസിലിൽ യു.ഡി.എഫിന് നേരത്തെ 14 ഉം എൽ.ഡി.എഫിന് 12 കൗൺസിലർമാരുമാണുണ്ടായിരുന്നത്. യു.ഡി.എഫ് പക്ഷത്തു നിന്ന് നാലുപേർ മറുകണ്ടം ചാടിയതോടെ എൽ.ഡി.എഫ് പക്ഷത്ത് അംഗസംഖ്യ 16 ആയി. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സണാക്കിയായിരുന്നു യു.ഡി.എഫ് ഭരണം പിടിച്ചത്. എന്നാൽ വിമത കോൺഗ്രസ് കൗൺസിലർമാർക്കൊപ്പം മറുകണ്ടം ചാടിയ മായാ രാഹുലിനെ ചെയർപേഴ്സണാക്കാൻ ഇടതുമുന്നണി തീരുമാനിച്ചതോടെയാണ് ചെയർപേഴ്സൺ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ലിസിക്കുട്ടി മാത്യു വിലപേശൽ നടത്തുന്നത്. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കുരുക്ക് ഒഴിവാക്കാനാണ് ലിസിക്കുട്ടിയുടെ നീക്കമെന്നാണ് സൂചന.ഒരു കൗൺസിലർ മാത്രം അപ്പുറത്തു പോയാൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പിന്തുണക്കുന്ന മായാ രാഹുലിന് ഭീഷണിയാകില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് പിൻസീറ്റ് ഭരണത്തിനാകും പാലാ ഇനി സാക്ഷ്യം വഹിക്കുക.
അതിനായി കാത്തിരിക്കുകയാണ് ആരാടാന്നു ചോദിച്ചാൽ എന്നാടാന്നു തിരിച്ചു ചോദിക്കുന്ന പാലാക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |