
കോട്ടയം: മികച്ച നേതൃപാടവത്തിനൊപ്പം മനുഷ്യത്വപരമായ നിലപാടുകൾ... ദന്തഗോപുരവാസികളായ ഐ.എ.എസുകാർക്കിടയിൽ പി.എച്ച് കുര്യനെ വ്യത്യസ്തനാക്കിയതും ഇത് തന്നെയാണ്. കുര്യൻ ഓർമ്മയാകുമ്പോൾ വലിയയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്.
ഓഖിയും പ്രളയവും ഉൾപ്പെടെ കേരളം വലിയ ദുരന്തങ്ങൾ അനുഭവിച്ച ഘട്ടങ്ങളിലെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2018ൽ മഹാപ്രളയ കാലത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനചുമതല കുര്യനായിരുന്നു. സൈന്യത്തിനൊപ്പം പൊലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങളെ ഏകോപിപ്പിച്ചുള്ള രക്ഷാപ്രവർത്തനം കുര്യന്റെ ഭരണപരമായ മികവായി. ഔദ്യോഗിക രക്ഷാസേനകൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഉൾപ്രദേശങ്ങളിലേക്ക് ബോട്ടും വള്ളങ്ങളുമായി കടലിൽ പോയി പരിചയമുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന് വിശേഷിപ്പിച്ചു കുര്യൻ പ്രളയബാധിത മേഖലയിലിറക്കി. സൈന്യത്തിന് ചെയ്യാൻ കഴിയാത്തത് മത്സ്യതൊഴിലാളികൾ ചെയ്യുമോ എന്നു പരിഹസിച്ചവരെ ഞെട്ടിച്ചു മത്സ്യ തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിലൂടെയായിരുന്നു കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിൽ മരണസഖ്യ കുറച്ചത്. നേതൃത്വപരമായ കഴിവ് അക്ഷരാർത്ഥത്തിൽ കുര്യനെ ഹീറോയാക്കി മാറ്റുകയായിരുന്നു.
സംഭാവനകൾ ശ്രദ്ധേയം
1959 ജനുവരി 20ന് കോട്ടയം പാമ്പാടിയിൽ ഒരു കർഷക കുടുംബത്തിലായിരുന്നു കുര്യന്റെ ജനനം.
റവന്യൂ, വ്യവസായം, ജലവിഭവ വകുപ്പുകളിൽസെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഐ.ടി വ്യവസായ രംഗങ്ങളിലെ നയരൂപീകരണത്തിലും കുര്യന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. ഒഡീഷ സർക്കാരിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ക്യാൻസർ മരുന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ വഴിയൊരുക്കി വിലകുറച്ചു ലഭ്യമാക്കിയത് ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ പോരാടിയായിരുന്നു.1986ലാണ് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേർന്നത്. കോട്ടയം കളക്ടറായിരിക്കെ ഒട്ടേറെ ജനകീയ പരിപാടികൾ നടപ്പാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |