തടയാനെത്തിയ യൂത്ത്മൂവ്മെന്റ് നേതാവിനെ വാഹനം ഇടിപ്പിച്ചു
ഗുരുദേവനേയും സമുദായത്തേയും അസഭ്യം പറഞ്ഞ് കാറോടിച്ചയാൾ
കിടങ്ങൂർ എസ്.ഐയുടെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധം
കിടങ്ങൂർ: ഗുരുദേവ ജയന്തി ഘോഷയാത്രയ്ക്കിടയിലേക്ക് കിടങ്ങൂർ ജംഗ്ഷനിൽ വച്ച് കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചതായും തടയാനെത്തിയ യൂത്ത്മൂവ്മെന്റ് യൂണിയൻ നേതാവിനെ വാഹനം ഇടിപ്പിച്ചതായും പരാതി. ഇതുസംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ ഗോപകുമാർ കെ.ആർ കിടങ്ങൂർ പൊലീസിൽ പരാതി നൽകി. എന്നാൽ കിടങ്ങൂർ എസ്.ഐ കിഷോർ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ഇന്ന് പാലാ സി.ഐയ്ക്കും ഡിവൈ.എസ്.പിക്കും പരാതി നൽകുമെന്ന് മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയല, എം.ആർ ഉല്ലാസ് എന്നിവർ പറഞ്ഞു.
കുമ്മണ്ണൂരിൽ നിന്ന് എത്തിയ ഘോഷയാത്ര കിടങ്ങൂർ ജംഗ്ഷനിൽ സിഗ്നൽ ഭാഗത്ത് എത്തി റോഡ് മുറിച്ച് കടക്കുമ്പോൾ കെ.എൽ. 36 കെ 6606 എന്ന നമ്പരിലുള്ള സ്വിഫ്റ്റ് കാർ അമിത വേഗതയിൽ മുന്നോട്ട് ഓടിച്ചുകൊണ്ട് വരികയായിരുന്നുവെന്ന് ഗോപകുമാറിന്റെ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച തന്നെ കാറിടിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ചോദ്യം ചെയ്തപ്പോൾ ഘോഷയാത്രയേയും ഈഴവ സമുദായത്തേയും പറ്റി വളരെ മോശം വാക്കുകൾ ഉപയോഗിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സമാധാനപരമായി നടന്നുകൊണ്ടിരുന്ന ഘോഷയാത്ര തടസപ്പെടുത്താനും പങ്കെടുത്തവരെ പ്രകോപിപ്പിക്കാനുമുള്ള ശ്രമമാണ് നടന്നതെന്ന് സംഘാടകർ ആരോപിച്ചു.
ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന് എസ്.ഐ.
പരാതിയിൽ പറയുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടിയില്ലെന്നും കിടങ്ങൂർ എസ്.ഐ. കിഷോർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതി കൊടുത്തിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും എസ്.ഐ പറഞ്ഞു.
സംഭവം ഒതുക്കിത്തീർത്താൽ ശക്തമായി പ്രതികരിക്കും
സംഭവം ഒതുക്കിത്തീർക്കാനാണ് കിടങ്ങൂർ പൊലീസ് ശ്രമിക്കുന്നതെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മീനച്ചിൽ യൂണിയൻ നേതാക്കൾ വ്യക്തമാക്കി.ഘോഷയാത്രയും പ്രദക്ഷിണവും ഏത് സമുദായത്തിന്റെ ആണെങ്കിലും അതിനെതിരെ അസഭ്യം പറഞ്ഞുകൊണ്ട് പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം തരംതാണ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഈഴവ സമൂഹത്തെയും സംഘടനയേയും തകർക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ വിലപ്പോവില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. സംഭവത്തിൽ കിടങ്ങൂർ, പിറയാർ, കുമ്മണ്ണൂർ ശാഖാ നേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വാഹനം കസ്റ്റഡിയിലെടുത്തു?
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് കാർ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഡ്രൈവറെ ഇന്ന് പിടികൂടുമെന്നറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |