വിജയ് ഉറപ്പ് നൽകിയിട്ടും തമിഴ്നാട്ടിൽ നിന്ന്നിർമ്മാണ വസ്തുക്കൾ
എത്തുന്നില്ല കൃത്രിമക്ഷാമം ഉണ്ടാക്കി വില ഉയർത്തി ക്വാറി മാഫിയ
കോട്ടയം: നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയന്ത്രണം തമിഴ്നാട് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി വിജയ് കേരള മുഖ്യമന്ത്രിയ്ക്ക് ഉറപ്പുനൽകിയെങ്കിലും പാലിക്കട്ടപ്പെടാത്തത് നിർമാണ മേഖലയിലെ സ്തംഭനത്തിന് വഴി ഒരുക്കി.
മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും തമിഴ്നാട്ടിൽ നിന്നും ഇതുവരെ നിർമ്മാണവസ്തുക്കൾ എത്തിയിട്ടില്ല. തമിഴ്നാട്ടിലും നിർമാണ സാമഗ്രികൾക്ക് ക്ഷാമമാണെന്നാണ് കാരണമായി പറയുന്നത്. ഇത് മറയാക്കി കേരളത്തിൽ കൃത്രിമ ക്ഷാമമുണ്ടാക്കി ക്വാറി മാഫിയ അടിക്കടി വില ഉയർത്തുകയാണ്.
300- 320 രൂപയായിരുന്ന ഒരു ചാക്ക്സിമന്റ് വില 340-380 ആയി വർദ്ധിച്ചു. കമ്പി കിലോയ്ക്ക് 12 രൂപ കൂടി. 80 രൂപയിലെത്തി. 42 രൂപയായിരുന്ന ചെങ്കല്ലിന് 60 രൂപയായി. കരിങ്കൽ,മെറ്റൽ ,എം സാൻഡ്, പി സാൻഡ് തുടങ്ങി വിവിധ ക്വാറി ഉത്പ്പന്നങ്ങളുടെ വിലയിൽ വൻ കുതിപ്പുണ്ടായി. ഒരടി എം സാൻഡിന് 70 രൂപ വരെയായി. പി സാൻഡിന് 78 രൂപ. മെറ്റൽ 67 രൂപയുമായി.
പരിസ്ഥിതി പ്രശ്നങ്ങളാൽ കേരളത്തിൽ കടുത്ത നിയന്ത്രണം വന്നതോടെ അനവധി ക്വാറികളുടെ പ്രവർത്തനം സ്തംഭിച്ചതോടെയാണ് തമിഴ്നാട്ടിലെ നിർമ്മാണ വസ്തുക്കളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതി വന്നത്. ദേശീയ,സംസ്ഥാനപാത,പാലങ്ങൾ, സർക്കാർ ഭവന നിർമ്മാണ പദ്ധതികളെയെല്ലാം സാമഗ്രികളുടെ ക്ഷാമം സാരമായി ബാധിച്ചു. 10 മുതൽ20 ശതമാനം വരെ വിലവർദ്ധന നിർമ്മാണ വസ്തുക്കളുടെ ക്ഷാമം കാരണം ഉണ്ടായെന്നാണ് കരാറുകാർ പറയുന്നത്.
കുത്തുപാളയെടുക്കുമെന്ന് കോൺട്രാക്‌ടർമാർ
നേരത്തേ എഗ്രിമെന്റ് വെച്ച ജോലികൾ പൂർത്തിയാകുമ്പോൾ വൻ നഷ്ടമുണ്ടാകും. ഇഷ്ടികയ്ക്കു വില കൂടിയതോടെ പകരം പലരും ഹോളോ ബ്രിക്സ് ഉപയോഗിച്ചാണ് വീടു പണിയുന്നത്.
സിമന്റ് വില ഉയർന്നതോടെ ഹോളോ ബ്രിക്സ് വിലയും വർദ്ധിച്ചു. നിർമ്മാണ വസ്തുക്കളുടെ വൻ വില വർദ്ധനവിനനുസരിച്ച് എഗ്രിമെന്റിൽ മാറ്റം വരുത്തി വർദ്ധിച്ച കരാർ തുകനൽകാൻ ഉടമകൾ തയ്യാറാകാത്തത് തങ്ങളുടെ കീശ കാലിയാക്കുമെന്നു സ്വകാര്യ കോൺട്രാക്ടർമാർ പറയുന്നു.
സർക്കാർ ജോലികൾക്കും പഴയ നിരക്കാണ്. നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനക്കൊപ്പം കരാർ തുക വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും പല പണികളും ഇതിനകം സ്തംഭിച്ചുവെന്നും ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |