കോട്ടയം: തേനിന് മധുരമെങ്കിലും തേനീച്ചക്കർഷകർക്ക് കയ്പ്പുകാലമാണ്. ചൂട് തീർക്കുന്ന പ്രതിസന്ധി ഒരുവശത്ത്. പരിപാലന ചിലവ് ഉയർത്തുന്ന വെല്ലുവിളി മറുവശത്ത്. എല്ലാ അർത്ഥത്തിലും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് കർഷകർ. തേനീച്ചകൾക്ക് തീറ്റയായി നൽകുന്ന പഞ്ചസാരയുടെ വില കുത്തനെ ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജനുവരിയിൽ തേൻ സീസൺ ആരംഭിക്കുന്നതുവരെ തേനീച്ചകളെ നിലനിർത്താൻ വൻതുക കർഷകർക്ക് ചെലവാകും.
തീറ്റച്ചെലവ് കുതിച്ചു, കർഷകർ കിതച്ചു
ജൂൺ മുതൽ ഡിസംബർ വരെയുള്ള ഓഫ് സീസണിൽ തേനീച്ചകൾക്ക് പഞ്ചസാര ലായനി നൽകിയാണ് ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞവർഷം 38 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 70 രൂപയായി. തേനീച്ചപ്പെട്ടി ഒന്നിന് നാലു തവണകളായി ഒന്നരക്കിലോ പഞ്ചസാര ലായനി നൽകണം. ചൂട് കൂടിയതോടെ തീറ്റയുടെ അളവും വർദ്ധിച്ചു. മുമ്പ് ഒരു കിലോ പഞ്ചസാര നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒന്നരക്കിലോ നൽകുന്നത്.
സീസൺ ജനുവരി മുതൽ
1ജനുവരി മുതൽ ഏപ്രിൽ വരെപ്രധാന തേൻ സീസൺ.
2പൂന്പൊടി ലഭ്യത കുറവുള്ള മറ്റു മാസങ്ങളിൽ പണമേറെ ചെലവഴിച്ച് തേനീച്ചകളെ പരിപാലിക്കണം.
3വിളവെടുക്കുമ്പോൾ മുടക്കുമുതൽ പോലും ലഭിക്കാത്ത സ്ഥിതിയെന്ന് കർഷകർ
ആവശ്യക്കാരേറെ, പക്ഷേ കിട്ടാനില്ല
നിലവിൽ തേനിന് ക്ഷാമം രൂക്ഷമാണ്. കാഞ്ഞിരപ്പള്ളി, പാലാ മേഖലകളിലാണ് ജില്ലയിൽ കൂടുതൽ കർഷകരുള്ളത്.
വില ഇങ്ങനെ
വൻതേൻ( കിലോയ്ക്ക്): 350 മുതൽ 400 രൂപ വരെ
ചെറുതേൻ: 3000 രൂപ
പഞ്ചസാരവില ഉയർന്നതോടെ തേൻകൃഷിയിൽ നിന്ന് ലാഭമുണ്ടാക്കുക അസാദ്ധ്യമായിരിക്കുകയാണ്.
ഉണ്ണികൃഷ്ണൻ കറുകച്ചാൽ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |