
ഉത്പാദന ചെലവ് കുതിച്ചുയരുന്നു
കോലഞ്ചേരി: രാസവളങ്ങളുടെ വില കുതിച്ചുയർന്നതോടെ കാർഷിക മേഖല പ്രതിസന്ധിയിലേക്ക്. ഫാക്ടംഫോസ്, സിങ്ക്ഡ് ഫാക്ടംഫോസ്, പൊട്ടാഷ്, എൻ.പി.കെ, അമോണിയം സൾഫേറ്റ്, ഡി.എ.പി തുടങ്ങിയ പ്രധാന വളങ്ങളുടെ വില ഉയർന്നതോടെ ഉത്പ്പാദനച്ചെലവ് കുത്തനെ വർദ്ധിച്ചു. ചെലവ് താങ്ങാനാകാതെ പലയിടത്തും കർഷകർ വളപ്രയോഗം വെട്ടിക്കുറയ്ക്കുകയും കൃഷിയുടെ വിസ്‌തൃതി കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണ്. വളച്ചെലവ് ഗണ്യമായി ഉയർന്നതോടെ വാഴ, പച്ചക്കറി, നാളികേരം തുടങ്ങിയ കൃഷികളാണ് തിരിച്ചടി നേരിടുന്നത്.
ഉത്പാദനച്ചെലവിലെ വർദ്ധനയ്ക്ക് ആനുപാതികമായി വില ലഭിക്കാത്തതിനാൽ കർഷകരുടെ ലാഭം ഇടിയുകയാണ്. പലപ്പോഴും കൃഷിക്കായി ചെലവഴിച്ച തുക പോലും ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്നില്ല. ചെലവ് ചുരുക്കാൻ വളപ്രയോഗം കുറയ്ക്കുന്നതോടെ ഉത്പാദനക്ഷമതയെയും ബാധിക്കുന്നു. വളപ്രയോഗം കൃത്യസമയത്ത് നടത്താത്തത് വിളവിനേയും ബാധിക്കാനിടയുണ്ട്. യൂറിയ നിശ്ചിത വിലയിൽ ലഭിക്കുന്നുണ്ടെങ്കിലും മറ്റ് വളങ്ങളുടെ വിലവർദ്ധനയ്ക്കൊപ്പം ഉയർന്ന ഗതാഗതച്ചെലവും കർഷകർക്ക് അധിക അധിക ബാദ്ധ്യതയാകുന്നു.
വിലക്കുതിപ്പിന് പിന്നിൽ
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റം, അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന, ഇറക്കുമതിയിലുള്ള ആശ്രിതത്വം, ഗതാഗതച്ചെലവ് തുടങ്ങിയ ഘടകങ്ങൾ വളവിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഭാരം വലിയൊരളവിൽ കർഷകരിലേക്കാണ് എത്തുന്നത്. സർക്കാർ സബ്സിഡി സംവിധാനത്തിലൂടെ വളങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും നിലവിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ആശ്വാസമാകുന്നില്ലെന്ന് കർഷകർ പറയുന്നു. വളവില നിയന്ത്രിക്കുന്നതിനൊപ്പം സബ്സിഡി വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ വളം ഉറപ്പാക്കണമെന്നും വിതരണസംവിധാനം കാര്യക്ഷമമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
50 കിലോ ചാക്കിന്റെ വില (രൂപയിൽ)
ഫാക്ടംഫോസ്
മുൻപത്തെ വില: 1,425
ഇപ്പോഴത്തെ വില: 2,200
പൊട്ടാഷ്
മുൻപത്തെ വില: 1,500
ഇപ്പോഴത്തെ വില: 2,138
എൻ.പി.കെ
മുൻപത്തെ വില: 1,575
ഇപ്പോഴത്തെ വില: 2,075
തുരിശ്
മുൻപത്തെ വില: 210
ഇപ്പോഴത്തെ വില: 540
മഗ്നീഷ്യം
മുൻപത്തെ വില: 1,200
ഇപ്പോഴത്തെ വില: 1,400
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |