കോട്ടയം: ജില്ലയിലെ നാല് വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിന്മേലുള്ള എതിർപ്പും മറ്റു നിർദ്ദേശങ്ങളും സെപ്തംബർ 30നുള്ളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കണം. അതേസമയം ഇ.എസ്.എ പരിധിയിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന നേതാക്കളുടെ പൊതു പ്രസ്താവനക്കപ്പുറം പ്രായോഗിക നടപടികൾ സർക്കാർ തലത്തിൽ ഇനിയും ആരംഭിക്കാത്തത് മൂലം മലയോര മേഖലയിലെ മുക്കാൽ ലക്ഷത്തോളം ജനങ്ങൾ ആശങ്കയിലാണ്. 12 വർഷത്തിനിടെ ഏഴുതവണ ഇ.എസ്.എ വിജ്ഞാപനം ഇറങ്ങിയിരുന്നു. നടപടി നീട്ടിക്കൊണ്ടുപോകുന്നതിനപ്പുറം ഒന്നും നടന്നില്ല. ഇനിയും സമയം നീട്ടിക്കൊടുക്കാനാവില്ലെന്ന നിലപാട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചതോടെ ജനവാസമേഖലകളെ ഇ.എസ്.എ പരിധിയിൽ പെടുത്തിയതിനെരെയുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും നിയമപരമായി നേരിടണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ആവശ്യം അംഗീകരിക്കുമോ?
സ്വന്തം ഭൂമിയിൽ കൃഷിയോ ,കെട്ടിടനിർമ്മാണമോ സാദ്ധ്യമാകാത്ത തരത്തിൽ മലയോര മേഖലയിലെ പാവപ്പെട്ട കർഷകരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരമായി ജനവാസമേഖലകളെ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണമെന്നാമ് ആവശ്യം. എന്നാൽ ഈ ആവശ്യം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുമോ എന്നതിലാണ് ആശങ്ക.
അതൊടുവിൽ വിനയായി
ജനവാസമേഖലകൾ ഒഴിവാക്കി വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ മാത്രമേ പരിസ്ഥിതി ലോലമേഖലയിൽ വരൂ എന്നാണ് പൊതു മാനദണ്ഡമെങ്കിലും ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളും വാഗമണിലെ പുൽമേടുകൾ വരെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 വർഷം മുമ്പ് ആദ്യ വിജ്ഞാപനം ഇറങ്ങിയപ്പോൾ ജനവാസമേഖലകൾ ചൂണ്ടിക്കാട്ടിയും സർവ്വേ നടത്താതെ ഇ.എസ്.എ പ്രദേശമാക്കി പ്രഖ്യാപിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോൾ വിനയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |