പടിഞ്ഞാറത്തറ: കഴിഞ്ഞ കാലവർഷത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര ഡാം രണ്ട് തവണ തുറക്കേണ്ടി വന്നു. എന്നാൽ ഇത്തവണ ഡാമിൽ ജലനിരപ്പ് നന്നേ കുറവ്. ഇതേവരെയും തുറക്കേണ്ടി വന്നതുമില്ല. ഇന്നലെ ഡാമിലെ ജലനിരപ്പ് 768.50 മീറ്റർ.!. കഴിഞ്ഞ വർഷം ഇതേ ദിവസം ഡാമിലെ ജലനിരപ്പ് 773.85 മീറ്ററായിരുന്നു. വയനാട്ടിൽ ഇത്തവണ മഴയുടെ അളവ് പൊതുവെ കുറവാണ്. അത് ബാണാസുര ഡാം പ്രദേശത്തെയും ബാധിച്ചുവെന്ന് സാരം. വൃഷ്ടി പ്രദേശത്തും കാര്യമായ തോതിൽ മഴക്കുറവുണ്ടായിട്ടുണ്ട്. ഫുൾ റിസർവോയർ ലെവൽ 775.6 മീറ്ററാണ്. ഡാം തുറക്കണമെങ്കിൽ അഞ്ചര മീറ്റർ കൂടി ജലനിരപ്പ് ഉയരണം. അതിന് വൃഷ്ടിപ്രദേശത്ത് കാര്യമായ തോതിൽ മഴ ലഭിക്കുക തന്നെ വേണം. ഡാം തുറക്കേ ലെവൽ 774 മീറ്ററാണ്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വയനാട്ടിൽ കാര്യമായ തോതിൽ മഴ ലഭിച്ചത്. അതാകട്ടെ ഡാം ഏരിയായിൽ ലഭിച്ചതുമില്ല. വരുംദിവസങ്ങളിൽ മഴ പെയ്യുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക്. ഇന്നലെ രാവിലെ ഏഴരയ്ക്ക് ഡാം ഏരിയയിൽ പെയ്ത മഴ 11.6 എം.എം ആണ്. രാത്രിയൊന്നും മഴ പെയ്തതേയില്ല.
വയനാട്ടിൽ ലഭിച്ചത് ശരാശരി മഴയുടെ പകുതി
വയനാട്ടിൽ പെയ്ത ആകെ മഴയുടെ 25 ശതമാനവും പെയ്തത് ജൂലൈ അവസാനത്തെ അഞ്ച് ദിവസങ്ങളിൽ മാത്രം.
കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും കാരണം ഏറെ വൈകിയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയത്. ശരാശരി മഴയുടെ പകുതി മാത്രമാണ് ഇതേവരെ ലഭിച്ചത്. രണ്ടുമാസം പിന്നിട്ടിട്ടും മഴയുടെ കുറവ് ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വയനാട് ജില്ലയിൽ ആകെ ലഭിച്ചത് 802 മില്ലിമീറ്റർ ശരാശരി മഴ മാത്രം.1600മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ഒരാഴ്ചയ്ക്കകം പരമാവധി മഴ ലഭിക്കുമെന്ന് തന്നെയാണ് കാലവാസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |