കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ റോഡുകളിൽ വാഹനങ്ങളുടെ നെട്ടോട്ടങ്ങൾക്കും ഗതാഗതക്കുരുക്കിനുമിടയിൽ ഇനി സുരക്ഷയുടെ പുതിയ മുഖങ്ങളാകും ട്രാഫിക് വാർഡന്മാർ.കോഴിക്കോട് റോട്ടറി ക്ലബിന്റെ 'എന്റെ സിറ്റി ആക്‌സിഡന്റ് ഫ്രീ സിറ്റി' പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്തത്.75 ട്രാഫിക് വാർഡർമാരെയാണ് സംവിധാനത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഇന്ന് മുതൽ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും സ്കൂൾ പരിസരങ്ങളിലും തിരക്കനുഭവപ്പെടുന്ന നഗരത്തിലെ മറ്റ് പ്രധാന സ്ഥാനങ്ങളിലും ഇവരുടെ സേവനം ലഭ്യമാകും. സ്കൂൾ കുട്ടികളെ സുരക്ഷിതമായി സീബ്രാ ക്രോസിംഗിലൂടെ കടത്തിവിടുക, യു-ടേണുകളിലും തിരക്കേറിയ ജംഗ്ഷനുകളിലും വാഹനഗതാഗതം നിയന്ത്രിക്കുക, ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുക തുടങ്ങിയ ചുമതലകളിൽ ഇവർ ട്രാഫിക് പൊലീസിനെ സഹായിക്കും. പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകളും 25,000 മുതൽ 30,000 വരെ വാഹനങ്ങളും വന്നുപോകുന്ന കോഴിക്കോട് നഗരത്തിൽ ഗതാഗതനിയമ ലംഘനങ്ങളും അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ സന്നദ്ധസേന രൂപീകരിച്ചത്. 18നും 50നും വയസിനിടയിലുള്ളവരാണ് സേനയിലുള്ളത്. എൻ.സി.സി., എൻ.എസ്.എസ്. അംഗങ്ങൾക്കാണ് മുൻഗണന നൽകിയതെങ്കിലും ഫയർ ആൻഡ് റെസ്ക്യൂ വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സാമൂഹിക സേവനത്തിൽ താത്പ്പര്യമുള്ള നിരവധി യുവതീയുവാക്കളും ഈ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
"കോഴിക്കോട് ആദ്യമായി കൊണ്ടുവരുന്ന സംവിധാനമാണിത്. ട്രാഫിക് കൂടിയ സാഹചര്യത്തിൽ പൊലീസിനെ സഹായിക്കാൻ കഴിയുമല്ലോ."
-സുധീഷ് എൻ.വി
ട്രാഫിക് വാർഡൻ
"എൻഫോഴ്സ്മെന്റ് വേണ്ടിവരുമ്പോൾ അവിടെ പൊലീസ് ഉദ്യോഗസ്ഥരുണ്ട്, ട്രാഫിക് സെക്ടേഴ്സ് ഉണ്ട്.അവരാണ് എൻഫോഴ്സ് ചെയ്യുക."
- അബ്ദുൽ ഹക്കീം
ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഇൻസ്‌പെക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |