കോഴിക്കോട്: പരേതാത്മാക്കളുടെ മോക്ഷത്തിനായി വിശ്വാസികൾ ഇന്ന് ബലി തർപ്പണം നടത്തും. ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലായി എല്ലാ ഒരുക്കങ്ങളും തയ്യാറായി. നദീതീരങ്ങളിലും കടൽത്തീരങ്ങളിലും പുലർച്ച മുതൽ പ്രത്യേക കാർമ്മികരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. കോഴിക്കോട് വരയ്ക്കൽ കടപ്പുറം, ശ്രീനാരായണ സെന്റിനറി മെമ്മോറിയൽ ഹാൾ, വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം, പോർങ്ങോട്ടൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, പന്തീരാങ്കാവ് മണക്കടവ് ചാലിയാര്‍ തീര്‍ത്ഥ തീരം, കൊയിലാണ്ടി മൂടാടി ഉരുപുണ്ണ്യ കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, കടലുണ്ടി വാക്കടവ്, വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രം (തൊടിയില്‍ കടപ്പുറം), വടകര ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഭഗവതി ക്ഷേത്രം, അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രം, കാക്കൂർ ആപ്പുറത്ത് പാലം കടവ്, കാരന്തൂർ ശ്രീഹരഹര മഹാദേവ ക്ഷേത്രം, പുതുപ്പാടി അമ്പലപ്പടി ശ്രീമഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ നാല് മുതൽ രാവിലെ 10 വരെ ബലിതർപ്പണം തുടരും. എല്ലായിടത്തും ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കായി സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ഭിന്നശേഷിക്കാർക്കും താഴെയിരുന്ന് കർമങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുരുവരാശ്രമം മേൽശാന്തി വേങ്ങേരി പ്രസൂൺ ശാന്തികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 95393 35204, 94477 57127, 98463 27667.
ഹിന്ദു ഐക്യവേദി വരയ്ക്കൽ ബലിതർപ്പണ വേദിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് വരക്കൽ ബലിതർപ്പണ ഭൂമിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ഇന്നലെ വെെകിട്ട് നാലിന് ബലിതർപ്പണവും തിലഹോമവും തുടങ്ങിയിരുന്നു. ഇന്ന് രാവിലെ 10 വരെ ചടങ്ങുകൾ ഉണ്ടാവും.
കര്‍ക്കടക വാവുബലി ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണമായി പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന് കോ-ഓർഡിനേറ്റര്‍ എ. ആതിര അറിയിച്ചു. പ്ലാസ്റ്റിക് കവറുകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും അറിയിച്ചു.
പിതൃതർപ്പണത്തിന് ഒരുങ്ങി തിരുനെല്ലി
തിരുനെല്ലി: പിതൃതർപ്പണത്തിന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങി. പാപനാശിനിയിൽ ഇന്ന് പതിനായിരങ്ങൾ ബലിതർപ്പണം നടത്തും. ഇതിനുളള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ഇന്ന് പുലർച്ചെ മൂന്നുമണി മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ചടങ്ങുകൾ. കർമ്മം ചെയ്യാനായി ഇന്നലെ സന്ധ്യയോടെ തന്നെ വിശ്വാസികൾ തിരുനെല്ലി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഒരുക്കങ്ങൾ വിലയിരുത്താനായി ഉഷാ വിജയൻ എം.എൽ.എ, സബ് കളക്ടർ അതുൽസാഗർ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ.വാസു, അസി.കമ്മീണർ എൻ.കെ.ബൈജു, പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫ്എന്നിവരുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ തിരുനെല്ലിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബലി കർമ്മങ്ങൾക്ക് കാർമ്മീകത്വം വഹിക്കാനായി പത്ത് വാർദ്ധ്യാന്മാരെ നിയമിക്കും. ബലിസാധന വിതരണ കൗണ്ടറുകൾ പാപനാശിനിക്കരയിലുണ്ടാകും. കൂടുതൽ വഴിപാട് കൗണ്ടറുകൾ തുറക്കും. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ഹെഗ്ഡമന ഇ.എൻ.കൃഷ്ണൻ നമ്പൂതിരി കാർമ്മീകത്വം വഹിക്കും. ട്രസ്റ്റി പി.ബി.കേശവദാസ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.പി.സജീവൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |