മുക്കം: നാടിന്റെയൊന്നാകെ സൗഹൃദം ഊട്ടിയുറപ്പിച്ച്, പഴമയെ കയ്യൊഴിയാതെ കാരശ്ശേരി പഞ്ചായത്തിലെ കക്കാട് ഗ്രാമത്തിൽ സംഘടിപ്പിച്ച നാട്ടുചന്ത. പ്രദേശത്തെ സാംസ്കാരിക സംഘടനയായ 'കൂട്ട'ത്തിന്റെ നേതൃത്വത്തിലാണ് പഴയകാല ചന്തയുടെ പുന:രാവിഷ്കാരമൊരുക്കിയത്. നൂറുകണക്കിന് ആളുകളാണ് നാടിന്റെ ഈ കൂട്ടായ്മയിൽ പങ്കാളികളായത്. കുട്ടികളും മുതിർന്നവരും സ്ത്രീകളുമടക്കം നിരവധിയാളുകൾ കച്ചവടക്കാരായി ചന്തയിലെത്തി. പഴയകാല മിഠായികൾ, വീട്ടുവളപ്പിൽ ഉത്പ്പാദിപ്പിച്ച പഴങ്ങൾ, പപ്പായ, വാഴത്തണ്ട് ,മുരിങ്ങ, എന്നിവയ്ക്ക് പുറമെ വീടുകളിൽ തന്നെ തയ്യാറാക്കിയ അച്ചാറുകൾ, പലഹാരങ്ങൾ, നാടൻ കോഴികൾ തുടങ്ങി വൈവിധ്യമാർന്ന വസ്തുക്കളാണ് ചന്തയിൽ വിൽപനയ്ക്കെത്തിയത്. 38 വർഷം പഴക്കമുള്ള നോട്ടീസുകൾ, 40 വർഷം മുമ്പുള്ള പത്രങ്ങൾ, പഴയകാല കത്തുകൾ എന്നിവയുടെ പ്രത്യേക പ്രദർശനവും ശ്രദ്ധയാകർഷിച്ചു. ചന്തയുടെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ നിർവഹിച്ചു. ഓർമ്മകളെ തിരിച്ചുപിടിക്കാൻ പാകത്തിലൊരുക്കിയ ഈ വേറിട്ട ചന്ത വരും വർഷങ്ങളിലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |