കോഴിക്കോട്: നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാസൗകര്യം ഒരുക്കുന്നതിനുമായി കോർപ്പറേഷൻ പ്രഖ്യാപിച്ച ‘സിറ്റി സൈക്കിൾ’ പദ്ധതി നാല് വർഷമായിട്ടും പെരുവഴിയിൽ. കോടികൾ മുടക്കി വാങ്ങിയ സൈക്കിളുകളിൽ മുക്കാൽ ഭാഗവും നശിച്ചു. ബേപ്പൂർ, പുതിയറ, മാറാട്, ചെലവൂർ, ആഴ്ചവട്ടം, സരോവരം, ഗോതീശ്വരം, മാനാഞ്ചിറ, എരഞ്ഞിപ്പാലം, നെയ്ത്തുകുളങ്ങര എന്നീ പത്ത് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ ചെലവൂർ, എരഞ്ഞിപ്പാലം, മാറാട്, നെയ്ത്തുകുളങ്ങര എന്നിവിടങ്ങളിൽ മാത്രമാണ് ഷെഡുകൾ നിർമ്മിച്ചത്. ചിലയിടങ്ങളിൽ നിർമ്മാണം പൂർത്തിയായില്ല. ചില വാർഡുകളിൽ ഷെഡിനായി സ്ഥലം പോലും കണ്ടെത്താനായില്ല. മറ്റ് വാർഡുകളിലേക്ക് കൈമാറിയ 120 സൈക്കിളുകൾ ഷെഡില്ലാത്തതിനാൽ സുരക്ഷിതമായി സൂക്ഷിക്കാനാകാതെ വിവിധ വാർഡുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പല സൈക്കിളുകളും കേടുവന്നു. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ട പദ്ധതി 2023 ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കരാറുകാരെ ലഭിക്കാത്തതും ഷെഡുകൾക്ക് സ്ഥലം കണ്ടെത്തുന്നതിലെ കാലതാമസവും തിരിച്ചടിയായി.
ഷെഡുകൾ നിർമ്മിക്കാൻ
ചെലവ് 2.5 ലക്ഷം
ഓരോ വാർഡിലും ഏകദേശം 2.5 ലക്ഷം രൂപ ചെലവിലാണ് ഷെഡുകൾ നിർമ്മിക്കുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ കേന്ദ്രത്തിന്റെയും നടത്തിപ്പ് കുടുംബശ്രീ അംഗങ്ങളെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ സൈക്കിളുകൾ വാടകയ്ക്ക് നൽകാനും പദ്ധതിയിട്ടിരുന്നു. ആദ്യ ഒരു മണിക്കൂറിന് 20 രൂപ, രണ്ട് മണിക്കൂറിന് 30 രൂപ, മൂന്ന് മണിക്കൂറിന് 40 രൂപ എന്നിങ്ങനെയായിരുന്നു വാടക. തുടർന്ന് ഓരോ മണിക്കൂറിനും 15 രൂപ വീതം അധികം ഈടാക്കാനും തീരുമാനിച്ചിരുന്നു. മൊബൈൽ ആപ്പും ജി.പി.എസ് സംവിധാനവും ഉൾപ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
"വാങ്ങിക്കൂട്ടാൻ കോർപ്പറേഷന് വലിയ ആവേശമാണ്. പക്ഷേ, ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം നടപ്പാക്കുന്നില്ല"
എസ്.വി സയ്യിദ് ഷമീൽ തങ്ങൾ, പ്രതിപക്ഷ നേതാവ്, കോഴിക്കോട് കോർപ്പറേഷൻ
പദ്ധതി ചെലവ്
ഒരു കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |