കോഴിക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയിൽ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി 2,025 കടകളിൽ പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമപ്രകാരം 101 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഞ്ചായത്തീരാജ് നിയമപ്രകാരം 1,05,300 രൂപ പിഴയീടാക്കുകയും എട്ടുകടകൾ താത്ക്കാലികമായി അടപ്പിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ പൊതുജനാരോഗ്യ സമിതി യോഗത്തിലാണ് പരിശോധനയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത്. ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യശാലകളിലും മറ്റ് സ്ഥാപനങ്ങളിലും രാത്രിയിലും പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത
കോഴിക്കോട് ജില്ലയിലെ പകർച്ചവ്യാധി സാഹചര്യം യോഗം വിശദമായി വിലയിരുത്തി. ഉത്സവ സീസണിന് ശേഷം പകർച്ചവ്യാധികൾ വ്യാപകമാകാനുള്ള സാഹചര്യം ഒഴിവാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് യോഗം നിർദേശിച്ചു. പൊതുജനങ്ങളും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ശുചിത്വം ഉറപ്പാക്കുക, ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദേശിച്ചു. ഉത്സവ സീസണിൽ ആളുകൾ കൂടുതലായി ഒത്തുചേരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |