സുൽത്താൻ ബത്തേരി: കേരളം കൈവരിച്ച സാമൂഹിക മാനവിക നവോത്ഥാന മുന്നേറ്റത്തിന് അടിത്തറയിട്ടത് ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനമാണെന്ന് കൃഷി മന്ത്രി അഡ്വ. ടി.സിദ്ദീഖ്. സുൽത്താൻ ബത്തേരി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഗുരു ജയന്തി മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ ചിന്ത കാലാതീതമായി ഈ മണ്ണിൽ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞയാണ്. അത് ഈഴവന്റെ ഉത്തരവാദിത്തം മാത്രമല്ല, ഓരോ കേരളീയന്റെയും ഉത്തരവാദിത്തമാണ്. അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ഒരു സമുദായത്തെയും ജനതയെയും വിജ്ഞാനത്തിന്റെ പ്രകാശഗോപുരത്തിൽ അധിഷ്ഠിതമാക്കി ഒരു സമൂഹത്തെ മുഴുവൻ നയിക്കാൻ നേതൃത്വം കൊടുത്തു. അസ്വാതന്ത്ര്യത്തിന്റെയും അസമത്വത്തിന്റെയും വേലിക്കെട്ടുകൾ ഭേദിച്ച് മുന്നോട്ടുപോകാൻ ഒരു ജനതയ്ക്ക് ഗുരു ആത്മവിശ്വാസം നൽകി. ഗുരുവിന്റെ ഓരോ വാചകങ്ങളും കേരളത്തിന്റെ നവോത്ഥാന ചിന്തയ്ക്ക് എത്രത്തോളം സ്വാധീനം ചെലുത്തി എന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ജയന്തി സന്ദേശം നൽകി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ പാട്ടി നേതാക്കളായ കെ. റഫീഖ്, പ്രശാന്ത് മലവയൽ പുൽപ്പള്ളി യൂണിയൻ കൺവീനർ കെ.എസ്. സജി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.ഡി. സാബു, രോഹ്ന ബിജുകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിഷ്ണു മോഹനൻ, സൈബർസേന ചെയർമാൻ എ.ബി.അനിൽ, കുമാരി സംഘം പ്രസിഡന്റ് അയന, ബാലജനയോഗം സെക്രട്ടറി ശിവനന്ദന മനോജ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ചെയർമാൻ എൻ.കെ.ഷാജി സ്വാഗതവും പി.സി.ബിജു നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |