കോഴിക്കോട്: ' ഒരു മാറ്റമൊക്കെ വേണ്ടേ, നമ്മുടെ ബുദ്ധിക്കപ്പുറത്തും ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ പഠിക്കുകയാണ് ഇത്തരം ശിൽപശാലകളുടെ ലക്ഷ്യം...' ക്ലാസിലേക്ക് കയറുന്നതിന് മുമ്പ് പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന വിദ്യാർത്ഥി. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം കേരള മന്ത്രിസഭ ഒന്നാകെ കോഴിക്കോട് പഠിക്കാനെത്തിയപ്പോൾ രസകരമായ നിരവധി കാഴ്ചകൾ അരങ്ങേറി.
കേരളത്തിലെ മന്ത്രിമാർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിച്ച ദ്വിദിന നേതൃത്വ ശിൽപ്പശാല 'റീഇമാജിനിംഗ് കേരള'യിൽ മുഖ്യമന്ത്രിയും മന്ത്രിമാരും 'വിദ്യാർത്ഥി'കളായതിന്റെ ആവേശത്തിലാണ് നഗരം. ഇന്നലേയും ഇന്നുമായി നടക്കുന്ന രണ്ട് ദിവസത്തെ പ്രത്യേക ക്ലാസിൽ പങ്കെടുക്കാനായി മന്ത്രിമാർ കൂട്ടത്തോടെ എത്തിയതോടെ ക്യാമ്പസിൽ കനത്ത സുരക്ഷയും. സിറ്റി പൊലീസ് കമ്മിഷണർ കെ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയത്.ഐ.ഐ.എം പരിസരത്തും സമീപ റോഡുകളിലുമായി നൂറോളം പൊലീസുകാരാണുണ്ടായത്. ക്യാമ്പസിലേക്കുള്ള പ്രവേശനത്തിലും കർശന നിയന്ത്രണമുണ്ടായിരുന്നു. മന്ത്രിമാരുടെ സുരക്ഷ കണക്കിലെടുത്ത് ആരെയും എളുപ്പത്തിൽ അകത്തേക്ക് കടത്തിവിട്ടില്ല. മാദ്ധ്യമങ്ങൾക്കും നിയന്ത്രണമുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകരിൽ നിന്ന് ഒരാൾക്ക് മാത്രമാണ് അകത്ത് പ്രവേശനം അനുവദിച്ചത്. ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 10 മിനിറ്റ് മാത്രം ഫോട്ടോയും വീഡിയോയും എടുക്കാൻ അവസരം നൽകി. രാത്രി ക്യാമ്പസിൽ താമസിച്ച മന്ത്രിമാരിൽ ചിലർ രാവിലെ നടക്കാനിറങ്ങിയപ്പോഴും പൊലീസ് അകമ്പടിയുണ്ടായിരുന്നു.
''രണ്ടുദിവസത്തെ ശില്പശാല സംസ്ഥാനത്തിന് ഗുണം ചെയ്യും. വിദേശത്തുനിന്ന് ഉൾപ്പെടെ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. എല്ലാ മേഖലയിലും വികസന സാദ്ധ്യത ചർച്ചയാകും'' എം ലിജു എക്‌സൈസ് മന്ത്രി. '' ശില്പശാല കേരളത്തിന് മുതൽക്കൂട്ടാകും.രണ്ടാം തവണയാണ് താൻ ശില്പശാലയിൽ പങ്കെടുക്കുന്നത്. അനുഭവങ്ങൾ പങ്കുവെക്കുന്നത് ഉപകാരപ്പെടും. ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച ചർച്ചയാകും. 2011ലെ ശില്പശാലയുടെ ഭാഗമായാണ് കൊച്ചി മെട്രോയും കാക്കനാട് ഐടി പാർക്കും യാഥാർത്ഥ്യമായത് അതേപോലെ ഈ ശില്പശാലയിലും വലിയ പ്രതീക്ഷയുണ്ട്'' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |