
കൽപ്പറ്റ: വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിന് ജപ്പാൻ മോഡൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നത് സർക്കാർ പരിഗണനയിൽ. ജപ്പാനിൽ 98 ശതമാനം കൃത്യതയാണ് കാലാവസ്ഥാ പ്രവചനത്തിന് ലഭിക്കുന്നത്. ജപ്പാനിലെ കിയോ സർവകലാശാലയിലെ കാലാവസ്ഥാ വിദഗ്ധൻ കഴിഞ്ഞ ദിവസം കുന്ദമംഗലം ഐ.ഐ.എമ്മിൽ മന്ത്രിമാർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ ക്ലാസെടുത്തിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിദഗ്ധരമായി സംവദിച്ചു.
ഇതിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്തരം സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നത് സർക്കാർ ആലോചിക്കുന്നത്. കാലാവസ്ഥ പ്രവചനം ജപ്പാനിൽ 98 ശതമാനം കൃത്യമാണെന്ന് രാജീബ് ഷാ പറഞ്ഞു. വയനാടിനെ പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള ജില്ലയാക്കി മാറ്റാൻ കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ജപ്പാനിലെ കിയോ സർവകലാശാലയുടെ പങ്കാളിത്തവും ഉറപ്പാക്കും. ഒരാഴ്ചക്കുള്ളിൽ ഓൺലൈൻ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കും. മന്ത്രിസഭയുടെ അംഗീകാരവും തേടേണ്ടതുണ്ട്.
ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും
കൃത്യമായ കാലാവസ്ഥാപ്രവചനത്തിന്റെ അഭാവമാണ് പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യജീവനുകൾ കൂടുതലായി നഷ്ടപ്പെടുന്നതിന് കാരണം. 100 ശതമാനം കൃത്യമായ കാലാവസ്ഥ പ്രവചനം അസാധ്യമാണ്. എന്നാൽ ജപ്പാൻ മോഡൽ ഏറെക്കുറെ ഫലപ്രദമായ കാലാവസ്ഥാ പ്രവചനം മനുഷ്യ ജീവനുകൾ സംരക്ഷിക്കാൻ കഴിയും. കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പിന്റെ അഭാവമാണ് മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമായിരുന്നത്. ദുരന്തം നടന്ന ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായത്. ഏറ്റവും വേഗത്തിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. നിലവിൽ പ്രാദേശിക കർഷകരുടെ കുടി സഹായത്തോടെ ഹ്യൂം സെന്ററിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന മഴ അളവ് കൂടി സർക്കാർ കാലാവസ്ഥാ മുന്നറിയിപ്പിന് പരിഗണിക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ശക്തമായ മുന്നറിയിപ്പ് സംവിധാനം വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |