നടപടിയെടുക്കുമെന്ന കോർപ്പറേഷന്റെ ഉറപ്പും പാഴായി
കോഴിക്കോട്: ഭക്ഷണങ്ങൾക്ക് തോന്നിയ പോലെ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന കോർപ്പറേഷന്റെ ഉറപ്പും പാഴായി. ഗ്യാസ് ക്ഷാമം കുറഞ്ഞു സിലിണ്ടർ കിട്ടാനും തുടങ്ങിയെങ്കിലും ഹോട്ടലിലെത്തിയാൽ പഴയ കണക്കു തന്നെയാണ്. ഒരു ചായയ്ക്കും കടിക്കും പോലും ഇപ്പോഴും വലിയ വില നൽകണം. ഗ്യാസ് ക്ഷാമത്തിന്റെ പേരിൽ ഉയർത്തിയ ഹോട്ടൽ ഭക്ഷണവില, ക്ഷാമം കുറഞ്ഞിട്ടും താഴേക്ക് ഇറങ്ങാത്തതാണ് ഉപഭോക്താക്കളെ വലക്കുന്നത്. ഹോട്ടലുകളിൽ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമായ പരിശോധനകളോ നടപടികളോ ഉണ്ടായിട്ടില്ല. പലയിടത്തും ചായയ്ക്ക് ഇപ്പോഴും 15-20 രൂപയാണ്. എണ്ണക്കടികൾക്ക് 15 ഉം. നേരത്തെ 12 രൂപയുണ്ടായിരുന്ന ചായയുടെ വിലയാണ് ക്ഷാമകാലത്ത് 15 രൂപയിലേക്കും പിന്നീട് പല ഹോട്ടലുകളിലും വീണ്ടും ഉയർന്നത്.
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെയാണ് ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ കൂടിയത്. സിലിണ്ടർ ലഭിക്കാതെ വന്നപ്പോൾ കരിഞ്ചന്തയിൽ 5000 രൂപയോളം നൽകിയാണ് പല വ്യാപാരികളും സിലിണ്ടർ വാങ്ങിയത്. പാചകച്ചെലവിലെ വർദ്ധന കണക്കിലെടുത്ത് ചായ, പലഹാരങ്ങൾ, പൊറോട്ട, ചപ്പാത്തി, ഊണ്, ബിരിയാണി തുടങ്ങിയവയ്ക്കെല്ലാം നിരക്ക് കൂട്ടുകയായിരുന്നു. എന്നാൽ ഗ്യാസ് ലഭ്യത മെച്ചപ്പെട്ടിട്ടും വിലയിൽ മാറ്റമില്ല. ഓരോ ഹോട്ടലുകളിലും ഭക്ഷണത്തിന് വ്യത്യസ്ത നിരക്കാണ്. വെജിറ്റേറിയൻ ഭക്ഷണത്തിന് ഹോട്ടലിൽ 120 രൂപയായിരുന്ന സദ്യയുടെ വില 140 രൂപയായി. 60 രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ ഊണിന് ഇപ്പോൾ 80 രൂപയാണ്. ബിരിയാണി, മന്തി തുടങ്ങിയ വിഭവങ്ങൾക്കും ഹോട്ടലുകൾക്കനുസരിച്ച് നിരക്കിൽ വലിയ വ്യത്യാസമുണ്ട്.
ഭക്ഷണം പൊള്ളും
ഹോട്ടൽ ഭക്ഷണത്തെ സ്ഥിരമായി ആശ്രയിക്കുന്നവരുടെ പ്രതിമാസ ചെലവും കൂടി. ഹോസ്റ്റലുകളിലും മറ്റ് താമസസ്ഥലങ്ങളിലും ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ലാത്തവർക്ക് പുറത്തുനിന്നുള്ള ഭക്ഷണം തന്നെയാണ് ആശ്രയം. നേരത്തെ മാസം 3000 രൂപയോളം ഭക്ഷണത്തിനായി ചെലവഴിച്ചിരുന്നവർക്ക് ഇപ്പോൾ 4000 മുതൽ 5000 രൂപ വരെ മുടക്കേണ്ടിവരുന്നു. ഭക്ഷണവില യുക്തിരഹിതമായി വർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില കുറയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഗ്യാസ് വില മാത്രമല്ല, ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ മറ്റ് സാധനങ്ങൾക്കും വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്. പാൽ, മുട്ട, ഇറച്ചി, പഞ്ചസാര തുടങ്ങിയവയുടെ വില ഉയർന്നതിനൊപ്പം പാക്കിംഗ് സാധനങ്ങൾക്കും പ്ലാസ്റ്റിക് കവറുകൾക്കുമെല്ലാം വില കൂടി.
“സാധനങ്ങൾക്ക് എല്ലാം തീവിലയാണ്. പാലിനും പഞ്ചസാരയ്ക്കുമെല്ലാം വില കുത്തനെ കൂടി. അതിനനുസരിച്ചുള്ള വിലവർധന പോലും ഹോട്ടൽ ഭക്ഷണത്തിൽ വന്നിട്ടില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വില കൂട്ടുന്ന കടകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കും. അവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും”
സന്തോഷ് കുമാർ- ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോ. ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |