കോഴിക്കോട്: സാമൂതിരി കുടുംബത്തിന്റെ പാരമ്പര്യത്തോടൊപ്പം കോഴിക്കോടിന്റെ സാമൂഹികജീവിതത്തിലും വ്യാവസായികരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന സാമൂതിരി രാജ പി.കെ. കേരളവർമയ്ക്ക് നാടിന്റെ യാത്രാമൊഴി. സാഹിത്യം, രാഷ്ട്രീയം, വ്യവസായം, സാമൂഹിക - സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ അദ്ദേഹത്തെ അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും എത്തി. തലമുറകളായി കോഴിക്കോടിന്റെ ചരിത്രവുമായി ഇഴചേർന്ന സാമൂതിരി കുടുംബത്തിലെ അംഗമെന്ന നിലയിൽ നഗരത്തിന്റെ പൈതൃകവുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു കേരളവർമ. അതേസമയം, പാരമ്പര്യത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങാതെ വ്യവസായരംഗത്തും സ്വന്തം ഇടം കണ്ടെത്തി. വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ച നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസിലൂടെ കോഴിക്കോട്ടെ വ്യവസായരംഗത്തും ശ്രദ്ധേയമായ സാന്നിദ്ധ്യമായി. നഗരത്തിലെ വ്യവസായ സംരംഭകരുമായും വിവിധ കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം കോഴിക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റായും ചെറുകിട വ്യവസായ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചു. വ്യവസായരംഗത്തെ പ്രവർത്തനങ്ങൾക്കപ്പുറം നഗരത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടങ്ങളുമായും അദ്ദേഹം ബന്ധം സൂക്ഷിച്ചിരുന്നു. സാമൂതിരി കുടുംബത്തിന്റെ തലപ്പത്തേക്ക് എത്തിയതോടെ കോഴിക്കോടിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിയിരുന്നു. മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ. ജയന്ത് എം.എൽ.എ, മേയർ ഒ സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോ.എസ് ജയശ്രീ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ പി.കെ പ്രകാശ് ബാബു എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |