@ നിർമ്മാണ പ്രവൃത്തികൾക്ക് വേഗതയില്ലെന്ന് ആക്ഷേപം
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് പദ്ധതിയിൽ രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഈ മാസം 30നകം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ദുരന്തബാധിതരുടെ കൂട്ടായ്മ. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗുണഭോക്താക്കൾ ടൗൺഷിപ്പ് സന്ദർശിച്ചു. നിർമ്മാണം പുരോഗമിക്കുന്ന സോൺ നാലിലേക്ക് പ്രകടനമായെത്തിയാണ് യോഗംചേർന്നത്. പുനരധിവാസം ഇനിയും നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ല. വീട് കൈമാറ്റം അൽപം വൈകിയാലും നറുക്കെടുപ്പ് ഈ മാസം പൂർത്തിയാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഈ മാസം 30ന് വീടുകൾ കൈമാറുമെന്നായിരുന്നു സർക്കാർ നൽകിയിരുന്ന ഉറപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗതയില്ലെന്ന് ദുരന്തബാധിതർ കുറ്റപ്പെടുത്തി.
178 വീടുകൾ മാത്രമാണ് നിലവിൽ ടൗൺഷിപ്പിൽ കൈമാറിയിട്ടുള്ളത്. 157 വീടുകൾ കൂടി നിർമ്മാണം പുരോഗമിക്കുകയാണ്. ദുരന്തം നടന്ന രണ്ടുവർഷം പിന്നീടുമ്പോഴും സമയബന്ധിതമായി വീടുകൾ കൈമാറാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
കൂട്ടായ്മ ചെയർപേഴ്സൺ കെ. ഷൈജ ഉദ്ഘാടനം ചെയ്തു. കൺവീനർ വിജയൻ മഠത്തിൽ, മുൻ വാർഡ് മെമ്പർ സുകുമാരൻ , പൊതുപ്രവർത്തകൻ നസീർ ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |