കൽപ്പറ്റ: ഇനി കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന ആന,പുലി,കടുവ തുടങ്ങിയ വന്യമൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ ക്യാമറകൾ റെഡി. സോളാർ പാനലുകൾ ഉപയോഗിച്ചാണ് ക്യാമറകൾ പ്രവർത്തിക്കുക. സംസ്ഥാനത്ത് നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നൂറ് കേന്ദ്രങ്ങളിലാണ് ഐ.ഐ ക്യാമറകൾ സ്ഥാപിക്കുക. അമ്പതെണ്ണം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് മുന്നൂറ് എ. ഐ ക്യാമറകളാണ് സ്ഥാപിക്കുക. ആദ്യ ഘട്ടം നോർത്ത് വയനാട് വനമേഖലയിലെ തിരുനെല്ലി പഞ്ചായത്തിലാണ് നടപ്പാക്കിയത്. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വന്യമൃഗ ശല്യം നേരിടുന്ന പ്രദേശമാണ് തിരുനെല്ലി മേഖല. വനാതിർത്തികൾ, ആനത്താരകൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ ഇതിനകം സ്ഥാപിച്ചിരിക്കുന്നത്.
വന്യമൃഗങ്ങൾ എ.ഐ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ എ.ഐ സംവിധാനം വഴി വനം വകുപ്പ് ഓഫീസിലേക്ക് അലർട്ട് എത്തും. വന്യമൃഗങ്ങൾ ക്യാമറയിൽ പതിയുന്നതോടെ ക്യാമറ പ്രത്യേക ശബ്ദവും പ്രകാശത്തോടെ ലൈറ്റുകളും പുറപ്പെടുവിക്കും. ഇതോടെ വന്യമൃഗങ്ങൾ ഭയന്ന് കാട്ടിലേക്ക് തന്നെ തിരിച്ചുപോകും. മൃഗങ്ങളുടെ തത്സമയ ദൃശ്യങ്ങൾ സഹിതമാകും ഓഫീസിലേക്ക് സന്ദേശമെത്തുക. വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന വിവരം വനാതിർത്തിയിലുളളവർ അറിയുന്നതിന് മുമ്പുതന്നെ വനം വകുപ്പിന്റെ ഓഫീസിലേക്ക് എത്തും. വന്യമൃഗങ്ങളെ തുരത്താനുളള നടപടികൾ വളരെ എളുപ്പത്തിൽ സ്വീകരിക്കാനും കഴിയും. മൊബൈൽ ഫോണുകളിലേക്ക് അലർട്ട് എത്തുന്ന തരത്തിലും ഇതിന്റെ പ്രവർത്തനം ക്രമീകരിക്കാൻ സംവിധാനമുണ്ട്.
#
''വന്യജീവി പ്രതിരോധനത്തിനുളള പ്രാഥമിക പ്രതിരോധ നടപടിയാണിത്. നെറ്റ് വർക്കിലാണ് പ്രവർത്തനം. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിരോധ നടപടികൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും. വനാതിർത്തികളിൽ കഴിയുന്നവർക്കായിരിക്കും ഇതുകൊണ്ട് ഗുണം ലഭിക്കുക.''
-സന്തോഷ് കുമാർ
നോർത്ത് വയനാട് ഡി.എഫ്.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |