നടപടി കെ.ജയന്ത് എം.എൽ.എയുടെ പരാതിയിൽ
കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ വിജിലൻസിൻറെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മിഡ് ലാൻറ് കോൺട്രാക്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് ടെൻഡർ നൽകിയതിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് നോർത്ത് എം.എൽ.എ കെ.ജയന്ത് നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം. പദ്ധതി നിർവഹണത്തിൽ ഡി.പി.ആറിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്നും കെ.ജയന്ത് ആരോപിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് പദ്ധതി നടപ്പാക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് തുറന്നെങ്കിലും യാത്രാദുരിതത്തിന് അറുതിയായില്ല. റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണപ്രവൃത്തി ഇഴയുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് 24 മണിക്കൂറും പ്രവൃത്തിയെടുത്താണ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത്. എങ്കിലും പല ഭാഗങ്ങളിലും പണി പൂർത്തിയായിട്ടില്ല. ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുന്നതും നടപ്പാത ഒരുക്കുന്നതുമടക്കം പ്രധാന ജോലികൾ ഇനിയും ബാക്കിയാണ്. പലയിടത്തും ഓടകൾ തുറന്നുകിടക്കുകയാണ്. ഓടയ്ക്കുള്ളിൽ നിന്ന് കമ്പിക്കഷ്ണങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഇത് അപകടഭീഷണിയുമാണ്. കാൽതെറ്റി ഓടയിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. റോഡ് വികസനത്തോടെ വീതി വർദ്ധിക്കുകയും ഇരുവശത്തും ശാസ്ത്രീയമായ ഓടകളും സുരക്ഷിതമായ നടപ്പാതകളും വരികയും ചെയ്യുന്നതോടെ യാത്രാദുരിതം മാറുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ നിർമാണം പൂർണമാകുന്നതിന് മുമ്പുള്ള ഉദ്ഘാടനം തിരിച്ചടിയായി.
നിർമ്മാണം രണ്ട് ഘട്ടമായി
രണ്ട് ഘട്ടമായാണ് മാനാഞ്ചിറ -വെള്ളിമാട് കുന്ന് റോഡ് നവീകരണം. മാനാഞ്ചിറ - മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |