മലപ്പുറം: ഒരു സമൂഹത്തിന്റെ സമഗ്രമായ വികസനം അതിന്റെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് മലപ്പുറം ഐ.എം.എ പ്രസിഡന്റ് ഡോ.കെ.ടി.അബ്ദുൾ റഷീദ്. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ റീജ്യൻസിയിൽ സംഘടിപ്പിച്ച 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലവർഷത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി, മറ്റ് വൈറൽ പനികൾ എന്നിവ തടയുന്നതിന് ശക്തമായ ശുചിത്വ പരിപാലനവും ജനകീയ പങ്കാളിത്തവും ആവശ്യമാണ്. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗം വരാതെ നോക്കുന്ന പ്രിവന്റീവ് മെഡിസിൻ രീതിക്ക് മുൻഗണന നൽകണം. മലപ്പുറത്തിന്റെ ആരോഗ്യ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഡോക്ടർമാരുടെ സേവനം മാത്രം പോരാ, മറിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാൻ തയ്യാറാകേണ്ടതുണ്ട്. സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം നൽകേണ്ടത് അനിവാര്യമാണ്. ഡോക്ടർമാരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതിനൊപ്പം പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഐ.എം.എ സംഘടിപ്പിക്കാറുണ്ട്. ജില്ലയിലെ ആരോഗ്യരംഗത്തെ വെല്ലുവിളികളെ നേരിടുന്നതിൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |