മുതലമട: മുതലമട പഞ്ചായത്തിന്റെ മലയോര മേഖലകൾ ഉൾപ്പെടെയുള്ള ഗ്രാമീണ നഗര പ്രദേശങ്ങളിൽ അനധികൃത കൊള്ളപലിശ സംഘങ്ങൾ പെരുകുന്നു. ബാങ്ക് വായ്പകൾ കിട്ടാതെ പ്രതിസന്ധിയിലാകുന്ന സാധാരണക്കാരായ കർഷകരെയും കൂലിത്തൊഴിലാളികളെയും കെണിയിലാക്കി 20% മുതൽ 40% വരെ കൊള്ളപ്പലിശയാണ് സംഘങ്ങൾ ഈടാക്കുന്നത്.
ഉൾഗ്രാമങ്ങളിൽ സജീവം
പോത്തമ്പാടം, കാമ്പ്രത്ത്ച്ചള്ള, ആട്ടയാംപതി, പുളിയംതോണി, മാമ്പള്ളം, ചെമ്മണാംപതി, പറമ്പിക്കുളം, അടവുമരം തുടങ്ങിയ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പലിശ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ പ്രദേശത്തും ഇവർക്ക് പ്രത്യേകം ഏജന്റുമാരുണ്ട്. രാവിലെ തന്നെ വീടുകളിലെത്തി ദിവസപിരിവും ആഴ്ചപിരിവും നടത്തുന്നതാണ് രീതി. കൂടാതെ രാവിലെ നൽകി വൈകുന്നേരം തിരിച്ച് വാങ്ങുന്ന മണിക്കൂറുകൾക്കനുസരിച്ചുള്ള മീറ്റർ പലിശയുമുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തി പലിശയ്ക്കുവിടുന്ന ജല്ലി വട്ടി സംഘങ്ങളും ഗ്രാമപഞ്ചായത്തിൽ സജീവമാണ്. ആശുപത്രി ചെലവിനും കുട്ടികളുടെ പഠനത്തിനും, കൃഷി ആവശ്യത്തിനും പണം തേടുന്നവരാണ് കൂടുതലും ഇരയാകുന്നത്. ഭയം കാരണം പലരും പരാതി പറയാൻ തയ്യാറാകുന്നില്ല. ഇത് മുതലെടുത്താണ് സംഘങ്ങൾ തഴച്ചുവളരുന്നത്. അനധികൃതമായി പലിശ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസും റവന്യൂ വകുപ്പും തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആഴശ്യം. മുതലമട മേഖലയിൽ ഷാഡോ പോലീസിന്റെ പരിശോധന ശക്തമാക്കണമെന്നും, പഞ്ചായത്ത് തലത്തിൽ ബോധവത്കരണ ക്യാമ്പുകൾ നടത്തി ജനങ്ങളെ ബോധവാന്മാരാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രവർത്തന രീതി ഇങ്ങനെ
അടിയന്തര ആവശ്യത്തിന് പണം തേടി വരുന്നവർക്ക് യാതൊരു രേഖയുമില്ലാതെ എളുപ്പത്തിൽ പണം നൽകും.
പകരം വെള്ള പേപ്പറിൽ ഒപ്പും ബ്ലാങ്ക് ചെക്കും ആധാരവും ഈടായി വാങ്ങും.
പിന്നീട് പലിശയ്ക്ക് മേൽ പലിശ ചുമത്തും. 10,000 രൂപയ്ക്ക് 4000 രൂപ വരെ പലിശ.
തിരിച്ചടവ് ഒരു ദിവസം വൈകിയാൽ അസഭ്യവർഷവും ഭീഷണിയുമായി വീട്ടിലെത്തും. ഒടുവിൽ കൊടുത്ത ഈട് നഷ്ടമാകും.
മീറ്റർ പലിശയ്ക്ക് വിടുന്നവർ മണിക്കുറുകൾക്കനുസരിച്ച് പലിശ ഈടാക്കും.
ഇരയാകുന്നത് സാധുക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |