കോന്നി : ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലുള്ള വാപ്പില വെള്ളച്ചാട്ടം നുരഞ്ഞുപതഞ്ഞ് ഒഴുകുന്നത് മഴക്കാലത്തിന്റെ മനോഹാരിയാകുകയാണ്. പച്ചപ്പുനിറഞ്ഞ റബർത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലായുള്ള വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ, ചിറത്തിട്ട ജംഗ്ഷനിൽ നിന്ന് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റോഡിലൂടെയും കോന്നി തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷനിൽ നിന്ന് റബർ എസ്റ്റേറ്റിലൂടെ യാത്രചെയ്തും വെള്ളച്ചാട്ടത്തിന് സമീപത്ത് എത്താം.
പത്തനംതിട്ട ടൗണിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്. മലയാലപ്പുഴയിലൂടെയാണ് പ്രധാനമായും ഇവിടേക്ക് എത്തിച്ചേരുന്നത്. ബൈക്കിലോ ജീപ്പിലോ യാത്ര ചെയ്യുന്നതാണ് നല്ലത്.
ഉത്തരകുമരംപേരൂർ (ഞള്ളൂർ ) വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന തോടും ചെമ്മാനിഭാഗത്തുനിന്നുള്ള തോടും സംഗമിച്ച് വെള്ളച്ചാട്ടമായി മാറുകയാണ്. ഇവിടെ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് സമീപത്തെ കല്ലാറ്റിലെ ചെറുവാള കടവിലേക്കാണ്. ചെങ്ങറ സമരഭൂമിയും റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയും സമീപത്താണ്. വെള്ളച്ചാട്ടത്തിനു മുകളിലായി തട്ട് തട്ടായി ഒഴുകുന്ന മറ്റൊരു വെള്ളച്ചാട്ടവും കാണാം. മലയാലപ്പുഴ, കോന്നി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതും ഇവിടെയാണ്. വെള്ളച്ചാട്ടത്തിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന ആഞ്ഞിലി മരവും സമീപത്തെ മലകളും കൈതച്ചക്കത്തോട്ടങ്ങളും മഴക്കാലത്ത് മനോഹര കാഴ്ചകളാകുന്നു.
ഗംഗയുടെ ഓർമ്മയിൽ
80 വർഷങ്ങൾക്ക് മുൻപ് ഗംഗ പേരുള്ള ബാലിക വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി മരണപ്പെട്ടത് ഇന്നും ഈ നാടിന് നീറുന്ന ഓർമ്മയാണ്. പെൺകുട്ടിയുടെ മൃതദേഹം പിന്നീട് റാന്നിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മഴക്കാലത്ത് ബന്ധുക്കൾക്കൊപ്പം നിൽക്കുമ്പോളായിരുന്നു മലവെള്ളം ജീവനെടുത്തത്.
സമീപപ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യവും ഉണ്ട്. അടുത്തകാലത്ത് കാടിറങ്ങിയ കടുവയെ ടാപ്പിംഗ് തൊഴിലാളി ആദ്യം കാണുന്നതും ഈ വെള്ളച്ചാട്ടത്തിന് സമീപത്താണ്.
പത്തനംതിട്ട ടൗണിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെ
വെള്ളച്ചാട്ടവും സമീപത്തെ മനോഹര ദൃശ്യങ്ങളും ടൂറിസം സാദ്ധ്യതകൾ നിറഞ്ഞതാണ്.
അഖിൽ ഗോപി
(വെള്ളച്ചാട്ടം കാണാൻ കൊല്ലത്ത് നിന്ന് എത്തിയ യുവാവ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |