
പത്തനംതിട്ട : യാത്രക്കാരെ കുത്തിനിറച്ച് ഗവിക്ക് പോയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് രണ്ടുതവണ തകരാറായി വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം റോഡിൽ കിടന്ന ബസ് തകരാർ പരിഹരിച്ചശേഷം യാത്ര തുടർന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട സർവീസാണിത്. രാവിലെ 10ന് കക്കി കാറ്റാടിക്കുന്നിലും വൈകിട്ട് നാലിന് ഗവിക്ക് സമീപത്തുമാണ് എൻജിൻ തകരാറായി ബസ് നിന്നത്. ബസിൽ മെക്കാനിക്ക് ഉണ്ടായിരുന്നതിനാൽ തകരാർ പരിഹരിച്ച് യാത്ര തുടരാൻ കഴിഞ്ഞു.
പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കാൻ നേരം എൺപതു പേർ ബസിൽ കയറിയിരുന്നു. 36 സീറ്റുള്ള ബസിൽ 50 യാത്രക്കാരിൽ കൂടുതൽ കയറ്റരുതെന്ന് തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്ന് പത്തനംതിട്ട ഡി.ടി.ഒയ്ക്ക് കർശന നിർദേശം ലഭിച്ചിരുന്നു. ഇതേ നിലയിൽ യാത്ര പോകാൻ കഴിയില്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചതിനെ തുടർന്ന് 18 പേർ ഇറങ്ങി. ഇതിന് മുൻപ് 120 പേരുമായി യാത്ര നടത്തിയിരുന്നു. ആങ്ങമൂഴി, മൂഴിയാർ, കൊച്ചുപമ്പ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ബസിൽ കയറാനായില്ല. ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ചീഫ് ഓഫീസിൽ നിന്ന് കർശന നിർദേശമുണ്ടായത്.
ഒരു ബസ് കൂടി ചോദിച്ചു
ഗവിക്ക് സർവീസ് നടത്താൻ ഒരു ബസ് കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡിപ്പോ അധികൃതർ ചീഫ് ഓഫീസിലേക്ക് കത്തയച്ചിട്ടുണ്ട്. ബസ് അനുവദിച്ചാൽ തന്നെ ഓടിക്കാൻ കടമ്പകളുണ്ട്. വനംവകുപ്പിന്റെ അനുമതി നേടിയെടുക്കുന്നത് എളുപ്പമല്ല. ഉൾവനത്തിലൂടെ ബസ് ഗതാഗതം അനുവദിക്കാൻ വനംവകുപ്പ് എപ്പോഴും വിമുഖത കാട്ടാറുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂറിസം പാക്കേജ് സർവീസിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചത് വളരെ വൈകിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |