SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.56 AM IST

കരിക്കകത്തമ്മയ്‌ക്ക്‌ ആനന്ദപ്പൊങ്കാല

തിരുവനന്തപുരം: പൊങ്കാലക്കലങ്ങൾ തിളച്ചുതൂവിയപ്പോൾ വായ്ക്കുരവകൾ അന്തരീക്ഷത്തിൽ മുഴങ്ങി. ദേവീമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായ സന്നിധിയിൽ ആത്മ സമർപ്പണത്തോടെ കരിക്കകത്തമ്മയ്ക്ക് നിവേദ്യമർപ്പിച്ച് നിറമനസുകളോടെ ആയിരങ്ങൾ ഇന്നലെ മടങ്ങി.
രാവിലെ 10.15ന് ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജന്റെ മുഖ്യകാർമ്മികത്വത്തിലാണ് ശ്രീകോവിലിൽ നിന്നുള്ള ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ പകർന്നത്. തുടർന്ന് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര പരിസരത്തും ചുറ്റുപാടുമുള്ള റോഡിന് സമീപത്തുമായി സജ്ജമാക്കിയ പതിനായിരണക്കിന് അടുപ്പുകളിൽ അഗ്നിജ്വലിച്ചു. ഉച്ചയ്ക്ക് 2.30ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് പൊങ്കാല സമർപ്പണം നടത്തി.

കഠിനമായ വെയിലിനെ അവഗണിച്ചാണ് സ്ത്രീജനങ്ങൾ പൊങ്കാല അർപ്പിക്കാനെത്തിയത്. ഭക്തജനങ്ങൾക്ക് ആശ്വാസമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ളവും ഭക്ഷണവും ക്രമീകരിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസുകളും ഉണ്ടായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ നിരവധി പേരാണ് പൊങ്കാല അർപ്പിക്കാനെത്തിയത്.

രാത്രി അത്താഴപൂജയ്ക്ക് ആചാരാനുഷ്ഠാനങ്ങളുടെയും പരമ്പരാഗത വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ ഉടവാൾ ഗുരുസിക്കളത്തിൽ എഴുന്നള്ളിച്ച് ഗുരുസി നടത്തിയതോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനമായി. പൊലീസിന് പുറമെ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാന്മാരുടെ സേവനവും സുരക്ഷയ്ക്കായി ഒരുക്കിയിരുന്നു. അടുത്ത ചൊവ്വാഴ്ച രാവിലെ 7.30നാണ് ഇനി ക്ഷേത്ര നട തുറക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL