
നെടുമങ്ങാട്: ഒന്നര വയസുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന അമ്മ അഖിലയെയും കാമുകൻ അഷ്‌കറിനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കുഞ്ഞിനെ മർദ്ദിച്ച വസ്തുക്കൾ കണ്ടെത്തണമെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് നെടുമങ്ങാട് എസ്.സി/എസ്.ടി മജിസ്‌ട്രേട്ട് കോടതി പ്രതികളെ രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ വൈദ്യപരിശോധനയ്ക്കായി നെടുമങ്ങാട് ജില്ലാആശുപത്രിയിലെത്തിച്ചു. പൊലിസ് വൻ സുരക്ഷാ ക്രമീകരണമാണ് ആശുപത്രി പരിസരത്ത് ഏപ്പെടുത്തിയിരുന്നത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകൾ അടക്കം നിരവധി പേർ ആശുപത്രിയിൽ തടിച്ചുകൂടി. നാട്ടുകാർ കൂകി വിളിക്കുകയും പ്രതികളെ അസഭ്യം പറയുകയും ചെയ്തു.
നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്ത അന്വേഷണസംഘം മൊഴികളിലെ പൊരുത്തക്കേട് കണക്കിലെടുത്ത് ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കുഞ്ഞിനെ മർദ്ദിക്കാൻ അഷ്‌കർ ഉപയോഗിച്ച വസ്തുക്കളും മറ്റു തൊണ്ടി സാമഗ്രികളും ശേഖരിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചോടെ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |