
വർക്കല: പാപനാശം ബീച്ചിൽ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് വച്ചതിനെച്ചൊല്ലിയുണ്ടായ അടിപിടിക്കിടെ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശനനാണ് (19) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലിയെയും (18) 17 വയസുള്ള രണ്ടുപേരെയും വർക്കല പൊലീസ് അറസ്റ്റുചെയ്തു. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് ടൂറിസം പൊലീസും വർക്കല പൊലീസും ചേർന്ന് കീഴ്പ്പെടുത്തിയത്. മുഹമ്മദ് അലിയെ റിമാൻഡ് ചെയ്‌തു. തിങ്കളാഴ്ച രാത്രി 11ഓടെ വർക്കല പാപനാശം ബീച്ചിൽ സൗത്ത് ക്ലിഫ് നടപ്പാതയിലായിരുന്നു സംഭവം.
തഞ്ചാവൂരിൽ നിന്ന് 14 സുഹൃത്തുക്കൾക്കൊപ്പമാണ് സുദർശൻ തിങ്കളാഴ്ച രാവിലെ വർക്കലയിലെത്തിയത്. സുഹൃത്തുക്കളായ സതീശനും കുമുദനുമൊപ്പം ക്ലിഫ് നടപ്പാതയിലൂടെ സ്‌പീക്കറിൽ പാട്ടുകേട്ട് നടക്കുമ്പോഴാണ് സംഭവം. ശബ്ദം കൂട്ടി പാട്ട് വച്ചതിനെ പ്രദേശവാസികളായ മൂന്ന് യുവാക്കൾ ചോദ്യം ചെയ്‌തതോടെ ഇരുകൂട്ടരും വാക്കുതർക്കവും അടിപിടിയുമായി. ഇതിനിടെയാണ് സുദർശനന് കുത്തേറ്റത്. വയറ്റിലും തോളിലും മുതുകിനും കുത്തേറ്റ സുദർശനനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |