
തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച വി.എസ്.ശ്യാമ ജില്ലാ പ്രസിഡന്റാകുമ്പോൾ ഡി.വൈ.എഫ്.ഐയിൽ ചരിത്രം കുറിക്കുകയാണ്. ആദ്യമായാണ് തലസ്ഥാന ജില്ലയിൽ ഡി.വൈ.എഫ്.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.
10 വർഷത്തെ ആലസ്യത്തിനുശേഷം പ്രതിപക്ഷ സമരസംഘടനയാകാൻ തയ്യാറെടുക്കുന്ന ഡി.വൈ.എഫ്.ഐക്ക് പുതിയ മുഖമാണ് ജില്ലാ സമ്മേളനം നൽകിയിരിക്കുന്നത്. സി.പി.എമ്മിന്റെ ചുവപ്പുകോട്ട എന്നറിയപ്പെടുന്ന കാട്ടായിക്കോണം സ്വദേശിനിയാണ് വി.എസ്.ശ്യാമ.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന് ഡി.വൈ.എഫ്.ഐയുടെ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി. സോളാർ സമരത്തിൽ അതീവ സുരക്ഷാവലയം ഭേദിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കരിങ്കൊടി കാണിച്ചതോടെയാണ് വി.എസ്. ശ്യാമ സി.പി.എം നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തുന്നത്. ടി.ടി.ഐ കലോത്സവത്തിൽ കലാതിലകമായിരുന്നു ശ്യാമ,സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടി പട്ടം ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് ധരിച്ച് ആതുരസേവനത്തിന് രംഗത്തിറങ്ങിയും ശ്രദ്ധ നേടിയിരുന്നു. സംഘടന ഏൽപ്പിക്കുന്ന ഉത്തരവാദിത്വമായാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ കാണുന്നതെന്ന് വി.എസ്.ശ്യാമ 'കേരളകൗമുദി'യോട് പറഞ്ഞു. നിലവിൽ ജില്ലാ ട്രഷററായിരുന്നു. ഡി.വൈ.എഫ്.ഐയെ സംബന്ധിച്ചിടത്താളം സ്ത്രീ,പുരുഷ,ട്രാൻസ്‌ജെൻഡർ വ്യത്യാസമില്ല. 2015 മുതൽ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. പി.ബിജു സ്മാരക മന്ദിരം എത്രയും വേഗം പൂർത്തിയാക്കുകയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെ മുന്നിലുള്ള പ്രധാന ദൗത്യം.
വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കേണ്ടി വന്നതിനാലാണ് അത് വൈകാൻ കാരണമെന്നും ശ്യാമ പറയുന്നു. കാട്ടായിക്കോണം വാഴവിള വീട്ടിൽ ആർ.വേലായുധന്റേയും ബി.സുലോചനയുടേയും മകളാണ്. മാദ്ധ്യമ പ്രവർത്തകനായ പ്രബോധ് പി.ജിയാണ് ഭർത്താവ്. സമീര പി.എസ് മകൾ. സിനി,ശരത് എന്നിവർ സഹോദരങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |