
പറവൂർ: ഒഡീഷയിൽനിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന 37 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും പറവൂർ പൊലീസും ചേർന്ന് പിടികൂടി. ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ ഓൺലൈൻ ടാക്സികാർ വിളിച്ച് പറവൂരിലേക്ക് വരികയായിരുന്നു. ചേന്ദമംഗലം പാലത്തിന് സമീപത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലീസ് വളഞ്ഞു. ബാഗിൽ വസ്ത്രങ്ങൾക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽനിന്ന് കിലോയ്ക്ക് 3,000 രൂപക്ക് വാങ്ങി പത്തിരട്ടിയിലധികം തുകയ്ക്കാണ് കേരളത്തിൽ വില്പന നടത്തുന്നത്. കച്ചവടത്തിനുശേഷം ഇവർ അന്നുതന്നെ മടങ്ങിപ്പോകുന്നതാണ് രീതി. കുറച്ച് നാളായി ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.
ഈ വർഷം റൂറൽ ജില്ലയിൽ 550 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. 360 ലധികം നർക്കോട്ട് കേസുകളിൽ 445 പേരെ അറസ്റ്റുചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |