
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് മുക്കോല തലയ്ക്കോട് ട്രക്ക് ടെർമിനൽ സ്ഥലത്ത് ശേഖരിച്ച മൺകൂന മഴയിൽ ഒലിച്ചിറങ്ങി. സർവീസ് റോഡ് ചെളിയിൽ മുങ്ങുകയും സമീപത്തെ നിരവധി വീടുകളിലെ കിണറുകളിൽ ചെളിവെള്ളം കലരുകയും ചെയ്തിട്ടുണ്ട്. മൺകൂനയ്ക്ക് സമീപത്തെ
വീടുകൾക്ക് തകർച്ച ഭീഷണി നേരിടുകയാണ്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ വിഴിഞ്ഞം മുക്കോല തലയ്ക്കോടാണ് സംഭവം. ഉയർന്ന സ്ഥലത്ത് ശേഖരിച്ചിരുന്ന മണ്ണൊലിച്ച് തലയ്ക്കോട് ഭാഗത്തെ സർവീസ് റോഡിൽ നിറഞ്ഞതോടെ തലയ്ക്കോട് അടിപ്പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. തുറമുഖത്ത് ബങ്കറിംഗ് സ്‌റ്റേഷൻ സംവിധാനം ഒരുക്കുന്നതിനായി മുല്ലൂർ ഭാഗത്തെ കുന്നിടിച്ച മണ്ണാണ് ട്രക്ക് ടെർമിനൽ ഭാഗത്ത് ശേഖരിക്കുന്നത്. മഴ പെയ്‌തതോടെ ജലവും മണ്ണുമായി വൻതോതിൽ താഴേയ്ക്ക് ശക്തിയായി ഒഴുകി സംരക്ഷണ ഭിത്തിയുടെ വിടവുകളിലൂടെയാണ് എത്തിയത്.
മണ്ണു നിക്ഷേപം നിറുത്തിവയ്ക്കാനും പരിഹാര നടപടികൾ നടത്താനും സ്ഥലത്തെത്തിയ എം.വിൻസന്റ് എം.എൽ.എ തുറമുഖ അധികൃതരോട് നിർദേശിച്ചു.കൗൺസിലർ എസ്.ലതിക കുമാരിയും സ്ഥലത്ത് എത്തിയിരുന്നു. ചെളി നിറഞ്ഞ ജലം കിണറുകളിലേക്ക് ഒഴുകി ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ ടാങ്കർ ലോറിയിൽ ശുദ്ധജലം എത്തിക്കുമെന്നും അധികൃതർ പഞ്ഞു. റോഡിലേക്ക് ഒലിച്ചിറങ്ങിയ ചെളി നീക്കം ചെയ്യുന്ന ജോലി തുടങ്ങി. പ്രശ്നം പരിഹരിക്കുന്നതുവരെ മണ്ണു നിക്ഷേപജോലി നിറുത്തിവച്ചിട്ടുണ്ട്.വിഷയം സംബന്ധിച്ച് തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |