പാറശാല: തമിഴ്നാട് അതിർത്തിയോട് ചേർന്ന് വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ അരിയും ഗോതമ്പും നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു. 10,000 കിലോയോളം തൂക്കം വരുന്ന 199 ചാക്ക് അരിയും 4 ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്. ഇത് തമിഴ്നാട്ടിലെ റേഷൻ അരിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാറശാല കാരാളിക്ക് സമീപം ദീപാഭവനെന്ന വീടിന് പുറകിലെ ചായ്പ്പിൽ സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങളാണ് പിടിച്ചെടുത്തത്. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പാറശാല പൊലീസ് കണ്ടെടുത്ത ശേഖരമാണ് ഇന്നലെ പൊലീസ് സാനിദ്ധ്യത്തിലെത്തിയ സിവിൽ സപ്ലൈസ് അധികൃതരെത്തി പിടികൂടിയത്. സിവിൽ സപ്ലൈസ് അധികൃതരെത്തിയപ്പോൾ വീടിന്റെ ഉടമയോ വാടകക്കാരനോ ഉണ്ടായിരുന്നില്ല. തുടർന്ന് പിടിച്ചെടുത്ത റേഷനരിയും ഗോതമ്പും ലോറിയിൽ കയറ്റി അമരവിളയിലെ സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |