പാറശാല: തവളയില്ലാക്കുളം നവീകരിക്കാതെ നാശോന്മുഖമായ അവസ്ഥയിൽ. കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് കുളവാഴകൾ കൊണ്ട് നിറഞ്ഞെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി കുളവാഴകൾ മുഴുവൻ തള്ളിമാറ്റി കുളം വൃത്തിയായി നാട്ടുകാർക്കായി വിട്ടുകൊടുത്തു. എന്നാൽ ഇപ്പോൾ വീണ്ടും കുളവാഴയുടെ പിടിയിലായ കുളത്തെ വൃത്തിയാക്കി സംരക്ഷിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കുളത്തിന് സമീപത്തെ പാറശാല തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഗുരുവായൂരപ്പനുമായി സാദൃശ്യമുണ്ടെന്നത് കൊണ്ട് തവളയില്ലാക്കുളവും ഏറെ പ്രശസ്തമാണ്. കാലങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നടന്ന ഒരു യജ്ഞമാണ് കുളത്തിന്റെ നാമകരണത്തിന് കാരണമായി ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത്. രാജഭരണം മാറി ജനാധിപത്യ ഭരണം വന്നതോടെ ക്ഷേത്രക്കുളമായ തവളയില്ലാകുളം പൊതുക്കുളമായി പഞ്ചായത്ത് വകയായി മാറി.
പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ നിലനിന്നിരുന്ന പലതും സംരക്ഷിക്കപ്പെടാതെ നശിച്ചതുപോലെ ജലസംഭരണികളും നശിക്കുകയാണ്. പാറശാലയിൽ രാജപാതയുടെ സമീപത്തായി പാറശാല ജംഗ്‌ഷന് സമീപത്തായാണ് തവളയില്ലാക്കുളം സ്ഥിതിചെയ്യുന്നത്.
ഏകദേശം 10 വർഷങ്ങൾക്ക് മുൻപാണ് പഞ്ചായത്ത് കുളം നവീകരിച്ചത്.
കുളത്തിന് ചിറ്റുമതിൽ കെട്ടി സംരക്ഷണം ഉറപ്പാക്കണം. നിരവധി ആളുകൾക്ക് കുളത്തിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ട്.
കുളം നവീകരിക്കണം
നാട്ടുകാർക്ക് എന്നപോലെ സമീപവാസികൾക്കും കർഷകർക്കും ഏറെ പ്രയോജനകരമായ തവളയില്ലാക്കുളത്തെ കുളവാഴയുടെ പിടിയിൽ നിന്നും രക്ഷിച്ച് പൊതുജനങ്ങൾക്കായി വിട്ടുനൽകണമെന്നാണ് പരിസരവാസികളുടെ ആവശ്യം. കുളം കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |