കൊടുങ്ങല്ലൂർ : ദേശീയപാത 66ലെ കൊടുങ്ങല്ലൂർ ബൈപാസ് സി.ഐ. ഓഫീസ് സിഗ്‌നലിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കി ഇവിടെ അടിപ്പാത അനുവദിച്ചുകൊണ്ടുള്ള ദേശീയപാത അതോറിറ്റിയുടെ ഔദ്യോഗിക ഉത്തരവ് സമരസമിതി നേതാക്കൾക്ക് ലഭിച്ചതോടെയാണ് 928 ദിവസമായി തുടർന്ന പ്രക്ഷോഭം അവസാനിപ്പിച്ചത്. സമരത്തിൽ കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെ നാട്ടിലെ മുഴുവൻ രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക സംഘടനകളും രംഗത്തെത്തിയിരുന്നു.
അണപൊട്ടി പ്രതിഷേധം
1. ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രാസൗകര്യം നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് 'സാഗരിഗ' എന്ന സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ 'കൊടുങ്ങല്ലൂർ എലിവേറ്റഡ് ഹൈവേ കർമ്മസമിതി' രൂപീകരിച്ചു.
2. എൻ.എച്ച്.എ.ഐയുമായി ഉണ്ടായ ഒത്തുതീർപ്പിനെത്തുടർന്ന് ആദ്യഘട്ടത്തിൽ സിഗ്‌നൽ അനുവദിച്ചുകൊണ്ട് ബൈപാസ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. തുടർന്ന് പുതിയ ദേശീയ പാത 66 നിർമ്മാണ സമയത്ത് ഇവിടെ അടിപ്പാത അനുവദിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി.
3. എന്നാൽ ആറുവരിപ്പാത നിർമ്മാണം തുടങ്ങിയപ്പോൾ സി.ഐ. ഓഫീസ് സിഗ്‌നലിനെ മാത്രം അടിപ്പാതയിൽ നിന്ന് ഒഴിവാക്കി. ഇതോടെ കർമ്മ സമിതി വീണ്ടും ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയായിരുന്നു
അനുമോദനം
സായാഹ്ന ധർണയിൽ പങ്കെടുത്തവരെ അനുമോദിക്കുന്നതിന് ഇന്ന് വൈകീട്ട് 4ന് സി.ഐ. ഓഫീസിന് അടുത്തുള്ള പ്ലാസ ഓഡിറ്റോറിയത്തിൽ ബഹുജന സമ്മേളനം ചേരും. മന്ത്രി അഡ്വ.ഒ.ജെ. ജനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്‌സൺ ഹണി പീതാംബരൻ, കൗൺസിലർമാർ, രാഷട്രീയ, സാമൂഹ്യ സംസ്‌കാരിക, നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |