
തൃപ്രയാർ: അച്ഛൻ ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിലെ ഒഴിഞ്ഞുകിടന്ന ആ പഴയ ഇരുമ്പ് ഷട്ടർ കണ്ടപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന ആ 17-കാരന്റെ മനസ്സിൽ ഒരു മോഹം തോന്നി, അവിടെയൊന്ന് വരച്ചു നോക്കിയാലോ? ആ ചിന്ത ഇന്ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപമുള്ള 'റോഡ് ലിങ്ക്' വർക്ക്‌ഷോപ്പിനെ ഫുട്ബാൾ പ്രേമികളുടെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. വർക്ക്‌ഷോപ്പിലെ പാച്ച് വർക്ക് തൊഴിലാളിയായ സാലിയുടെ മകനും ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാർത്ഥിയുമായ മുഹമ്മദ് അസ്‌ലമാണ് ഈ ചിത്രരചനയ്ക്ക് പിന്നിൽ. ചിത്രംവര ഔപചാരികമായി പഠിച്ചിട്ടില്ലാത്ത അസ്‌ലമിന്റെ വിരൽത്തുമ്പിൽ നിന്നും ഷട്ടറിലേക്ക് പകർന്നത് ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളുടെ ജീവസ്സുറ്റ ചിത്രങ്ങളാണ്. വർക്ക്‌ഷോപ്പിന് മുന്നിലൂടെ പോകുന്നവരും നാട്ടുകാരും ഫുട്ബാൾ ആരാധകരുമാണ് ഇപ്പോൾ ഈ ചിത്രങ്ങൾ കാണാനും അസ്‌ലമിനെ അഭിനന്ദിക്കാനുമായി ഇവിടെ കൂടുന്നത്. ഒരു ചെറിയ ആഗ്രഹം കൊണ്ട് തുടങ്ങിയ ഈ ഷട്ടർ പെയിന്റിംഗ് തൃപ്രയാറിലെ ഫുട്ബാൾ പ്രേമികൾക്ക് ഇപ്പോൾ ഒരു ദൃശ്യവിരുന്നായി മാറിയിരിക്കുകയാണ്.
തുണയായി വർക്ക്‌ഷോപ്പ് ഉടമ;
ക്യാൻവാസായി ഷട്ടർ
അസ്‌ലമിന്റെ ഉള്ളിലെ പ്രതിഭ തിരിച്ചറിഞ്ഞ വർക്ക്‌ഷോപ്പ് ഉടമ പി.എം.നജീബ് ചിത്രരചനയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പൂർണ പിന്തുണയും നൽകി. ലക്ഷങ്ങൾ വിലവരുന്ന കാറുകൾക്ക് അടിക്കാൻ ഉപയോഗിക്കുന്ന പ്രീമിയം ക്വാളിറ്റി പെയിന്റുകളാണ് ചിത്രങ്ങൾ മനോഹരമാക്കാൻ നജീബ് സൗജന്യമായി നൽകിയത്. മെസ്സി,നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ,എംബാപ്പെ,ഹാളണ്ട്,മോഡ്രിച്ച്,ഒസീഞ്ഞോ എന്നിവർക്കൊപ്പം യുവതാരം ലാമിൻ യമാലിന്റെ വരെ ചിത്രങ്ങൾ അസ്‌ലം ഈ ഷട്ടറിൽ വരച്ചുചേർത്തു.
'നേരത്തെ പുറത്തായെങ്കിലും എന്റെ നെഞ്ചിലെ എപ്പോഴത്തെയും പ്രിയപ്പെട്ട ടീം പോർച്ചുഗലാണ്. ഫുട്ബാൾ ലോകത്തെ എന്റെ രാജാവ് റൊണാൾഡോയും,"— മുഹമ്മദ് അസ്‌ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |