
തൃശൂർ: പീച്ചിയിലെ ഭൂചലനത്തിൽ വീടുകൾക്കുണ്ടായ വിള്ളലുകൾ ജിയോളജിസ്റ്റ് സംഘം വീണ്ടും പരിശോധിക്കും. സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശിച്ചു. കഴിഞ്ഞ ആഴ്ച മൂന്നു ദിവസങ്ങളിലായി തുടർച്ചയായുണ്ടായ ഭൂചലനം ആശങ്കയുണ്ടാക്കിയിരുന്നു. സീസ്‌മോഗ്രാഫിൽ 2.6തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ 38 വീടുകൾക്ക് കേടുപാടുകളുണ്ടായി. മിക്ക വീടുകളുടെയും മേൽക്കൂരയും ഭിത്തിയും ചേരുന്ന ഭാഗത്ത് വലിയ വിള്ളലുകളാണുള്ളത്. കളക്ടർ സന്ദർശിച്ചു. ഭൂചലനത്തിൽ രണ്ട് കുഴൽക്കിണറുകൾക്ക് കേടുപാടുണ്ട്.
മഴ കുറവായ സാഹചര്യത്തിൽ അടുത്ത വർഷത്തെ വരൾച്ചാ പ്രതിരോധ പദ്ധതി ഒരു മാസത്തിനകം സമർപ്പിക്കാൻ ജലസേചനം, കെ.എസ്.ഇ.ബി, ജല അതോറിട്ടി, കൃഷി വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. ജലാശയങ്ങളിലെ ജലനിരപ്പ്, മുൻവർഷത്തെ അളവ്, ജലലഭ്യത കുറഞ്ഞാൽ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗ്ഗം എന്നിവ വ്യക്തമാക്കുന്ന പ്ലാനാണ് സമർപ്പിക്കേണ്ടത്. കനാൽ ജലസേചന കൃഷിപ്രദേശങ്ങളും മുൻപ് ജലക്ഷാമം നേരിട്ട സ്ഥലങ്ങളും കണ്ടെത്തി റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. ജല അതോറിട്ടി കുടിവെള്ള വിതരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കണം. രൂക്ഷമായ കുടിവെള്ള ക്ഷാമ സാദ്ധ്യത ഭൂഗർഭജല വകുപ്പ് പരിശോധിക്കണം. നിലവിൽ ഭൂഗർഭ ജലനിരപ്പിൽ വലിയ കുറവില്ലെന്ന് വകുപ്പ് യോഗത്തിൽ അറിയിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.എസ്.നസിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ
യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |