
വരവൂർ: വരവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എസ്.എഫ്.ഐ വള്ളത്തോൾ നഗർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും ഉന്തുംതള്ളുമുണ്ടായി. മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് സ്‌കൂൾ പരിസരത്ത് നടന്ന പ്രതിഷേധ പൊതുയോഗം എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആൽവിൻ ഷാജി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വള്ളത്തോൾ നഗർ ഏരിയാ സെക്രട്ടറി വി.എൽ.കണ്ണൻ, ചേലക്കര ഏരിയാ സെക്രട്ടറി അഭിലാഷ്, ഏരിയാ ജോയിന്റ് സെക്രട്ടറിമാരായ ആദിത്യൻ, അഭിജിത്ത്, വൈസ്‌പ്രസിഡന്റ് അഭിജിത്ത് എന്നിവർ സംസാരിച്ചു.
പെൻ ക്യാപിനെ ചൊല്ലിയുണ്ടായ മർദ്ദനം
കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ വീണ പേനയുടെ ക്യാപ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ മർദ്ദനമേറ്റത്. മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശിയായ മണികണ്ഠൻ എന്ന അദ്ധ്യാപകനാണ് കുട്ടിയെ തല്ലിയത്. സഹപാഠികൾ തന്നെയാണ് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുട്ടിയുടെ പിതാവ് ബാബു ബാലാവകാശ കമ്മീഷനും ചെറുതുരുത്തി പൊലീസിനും പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |