
ചെറുതുരുത്തി: ഇൻസ്റ്റഗ്രാമിൽ വൈറലായ ഗുരുവായൂരിലെ ആ പൊലീസുകാരൻ തൃശൂർ പൊലീസ് ക്യാമ്പിലുണ്ട്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം ഡ്യൂട്ടിക്ക് വന്നതായിരുന്നു അർജുൻ എന്ന ഇരുപത്തിയേഴുകാരൻ. ആളുകളോടുള്ള സൗമ്യമായ പെരുമാറ്റം കാരണം എല്ലാവരുടെയും മനസിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് ആരൊക്കെയോ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ പൊലീസുകാരൻ ആരാണെന്നറിയാനുള്ള തിരക്കായി. കണ്ണൻ നേരിട്ട് വന്നതാണോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ. പാലക്കാട് ജില്ലയിൽ കൂറ്റനാടാണ് സ്വദേശം. കേരളത്തിലെ പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാറിന്റെ അനിയനാണ് അർജുൻ. അച്ഛൻ രാമചന്ദ്രൻ അമ്മ പരേതയായ ഗിരിജ. നാല് സഹോദരങ്ങളിൽ ഇളയവൻ ആണ് അർജുൻ. മൂത്ത ഏട്ടൻ ഗോകുൽദാസ് (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻൽ ഫീൽഡ് എൻജിനീയർ,ഷോർട്ഫിലിം അഭിനേതാവ്), മൂന്നാമത്തെ ഏട്ടൻ മാർഷ്യൽ ആർട്സ്- യോഗ ട്രൈനർ ആണ്. ആദ്യകാലങ്ങളിൽ കലാമണ്ഡലം നന്ദകുമാറിന്റെയും ഷോർട്ട് ഫിലിം താരം ഗോകുൽദാസിന്റെയും അനിയൻ എന്ന ലേബലിലായിരുന്നു അറിയപ്പെട്ടിരുന്നത് എങ്കിൽ, ഇപ്പോൾ ഗുരുവായൂർ വൈറൽ പൊലീസിന്റെ ജ്യേഷ്ഠന്മാർ എന്നായി. ചെറിയ വിഷമമുണ്ടെങ്കിലും അഭിമാനത്തോടെ പറയും ഞങ്ങളുടെ അനിയനാണ് ഇവനെന്ന് കലാമണ്ഡലം നന്ദകുമാർ പറഞ്ഞു.
ആഗ്രഹിച്ച ജോലി
35,000 പേർ പി.എസ്.സി എഴുതിയതിൽ 35-ാം റാങ്കോടുകൂടിയാണ് അർജുൻ പൊലീസ് യൂണിഫോം അണിഞ്ഞത്. 2025 ജനുവരിയിൽ മുട്ടികുളങ്ങര ട്രെയിനിംഗ് അക്കാഡമിയിൽ ജോയിൻ ചെയ്തു. 2025 നവംബറിൽ കണ്ണൂരിൽ നിന്നും പാസിംഗ് ഔട്ട് ചെയ്തു. നിലവിൽ തൃശൂർ കെ.എ.പി 2 രാമവർമ്മപുരത്ത് ജോലിചെയ്യുകയാണ്. ജനങ്ങളെ സേവിക്കുവാൻ വേണ്ടിയാണ് പൊലീസിൽ ചേർന്നതെന്നും ഗുരുവായൂർ ക്ഷേത്രത്തിൽ വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അർജുൻ പറഞ്ഞു. മോഡലിംഗ് രംഗത്തും സജീവമാണ്. വൈറൽ ആയതോടെ ഇൻസ്റ്റഗ്രാമിൽ ദിനംപ്രതി ആയിരകണക്കിന് ഫോളോവേർസാണ് കൂടികൊണ്ടിരിക്കുന്നത്. 4 ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 55000ത്തോളം ഫോളോവേർസ് കൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |