
തൃശൂർ: എപ്പോഴെന്ന് അറിയാതെയുള്ള വൈദ്യുതി മുടക്കവും മഴയില്ലാതായതോടെ ചൂടേറിയതും കാരണം
നട്ടംതിരിഞ്ഞ് സാധാരണക്കാർ. കഴിഞ്ഞ രണ്ടുദിവസവും രാത്രിയിൽ ജില്ലയിൽ പലയിടത്തും രണ്ടിലേറെ തവണ വൈദ്യുതി മുടങ്ങി. കോർപ്പറേഷൻ പരിധിക്ക് തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷനുകളിലാണ് വൈദ്യുതി മുടക്കം കൂടുതൽ അനുഭവപ്പെട്ടത്. പകൽ സമയത്തും വൈദ്യുതി മുടങ്ങുന്നൂവെന്നാണ് വീട്ടമ്മമാരുടെ പരാതി. നഗരത്തോട് ചേർന്ന് കിടക്കുന്ന വിയ്യൂർ, ഒല്ലൂർ, മണ്ണുത്തി, അയ്യന്തോൾ കെ.എസ്.ഇ.ബി സെക്ഷനുകളിൽ പലയിടത്തും ചൊവ്വാഴ്ച രാത്രിയിൽ രണ്ടിലേറെ തവണ വൈദ്യുതി മുടങ്ങിയിരുന്നു. രാത്രി ഏഴിന് ശേഷമേ വൈദ്യുതി മുടങ്ങൂവെന്ന് അറിയിച്ചിരുന്നെങ്കിലും ആറരയ്ക്ക് മുൻപേ തന്നെ പലയിടത്തും വെട്ടമില്ലാതായി. രാത്രി ഒമ്പത് മണിയോടെയും 11മണി കഴിഞ്ഞും വൈദ്യുതിമുടക്കം അനുഭവപ്പെട്ടെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഉറങ്ങാൻ നേരം വൈദ്യുതിയില്ലാത്തതിനാൽ രാത്രി
കഷ്ടപ്പെട്ട് ഉറങ്ങാൻ തുടങ്ങി. പിന്നീട് കറന്റ് വന്നതോടെ ഉറങ്ങിയെങ്കിലും 11.15ഓടെ വീണ്ടും പവർകട്ട്. ഇതോടെ ഉറക്കം പോയെന്നാണ് വിയ്യൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള ഉപയോക്താക്കൾ പറയുന്നത്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാത്രിയിലും വൈദ്യുതി മുടക്കം അനുഭവപ്പെട്ടിരുന്നു. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് അനുസരിച്ച് പവർകട്ടിന് മിനിറ്റുകൾക്ക് മുൻപ് മാത്രമേ വൈദ്യുതിമുടക്കം അറിയാനാകൂവെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ വിശദീകരണം. അതിനാൽ അറിയിപ്പ് നൽകാനാകുന്നില്ലെന്നും പരാതിയുണ്ട്. ഇൻവെർട്ടറും ബാറ്ററി സൗകര്യവുമുള്ളവരെ ബാധിച്ചില്ലെങ്കിലും സാധാരണക്കാരായ ഉപയോക്താക്കളെയാണ് കൂടുതൽ കഷ്ടത്തിലാക്കുന്നത്.
നഗരത്തിൽ നോ പവർകട്ട്
സംസ്ഥാനമൊട്ടാകെ വൈദ്യുതി മുടങ്ങുമ്പോഴും കെ.എസ്.ഇ.ബിയിൽ നിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന കോർപ്പറേഷൻ പരിധിയിൽ പവർകട്ടില്ല. ഇതുമൂലം തൃശൂർ നഗരം ഇരുട്ടിലായില്ല. തെക്ക് കൂർക്കഞ്ചേരി അമ്പലം വരെയും വടക്ക് അശ്വിനി ആശുപത്രി, കിഴക്ക് പറവട്ടാനി ഗ്രൗണ്ട്, പടിഞ്ഞാറെ കോട്ട വരെയുള്ള പ്രദേശമാണ് കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന് കീഴിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |